കോഴിക്കോട് ഇരട്ട സ്‌ഫോടനം; തടിയന്റവിട നസീര്‍ ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടു

Share

കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതികളെ വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍, കൂട്ടു പ്രതി ഷഫാസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കോഴിക്കോട് ഇരട്ട സ്‌ഫോടനം നടന്നത് 2006 മാര്‍ച്ച് മൂന്നിനാണ്.

അതേസമയം, കേസ് 2009 ലാണ് എന്‍.ഐ.എ ഏറ്റെടുത്തത്. കേസില്‍ നിരപരാധികളാണെന്നും യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. കേസില്‍ പ്രതികളും എന്‍.ഐ.എയും നല്‍കിയ അപ്പീലുകളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.

കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ഷഫാസ് എന്നിവരാണ് വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ കോടതി ശിക്ഷിച്ചിരുന്നത്.

പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി.

ആകെ ഒമ്പത് പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും 2006 മാര്‍ച്ച് മൂന്നിനാണ് സ്‌ഫോടനം നടന്നത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 2009ല്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.