കൊടി സുനി അഴിക്കുള്ളിൽ ഇരുന്ന് എല്ലാം നിയന്ത്രിക്കുന്നു; ഞെട്ടിക്കുന്ന കഥകൾ പുറത്തേക്ക്..

Share

കണ്ണൂർ: വിമാനത്താവളങ്ങൾ വഴി കടത്തികൊണ്ടുവരുന്ന സ്വർണം അടിച്ചുമാറ്റുന്ന സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. അടിച്ചുമാറ്റുന്ന സ്വർണം വീതം വെക്കുമ്പോൾ അതിൽ ഒരു പങ്ക് ‘പാർട്ടിക്ക’ നൽകണം എന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതം വെക്കണം. ഇതിൽ ഒരു പങ്കാണ് പാർട്ടിക്ക്. സ്വർണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷൻ ടീമിൽ ആരൊക്കെ, സ്വർണം എങ്ങനെ പങ്കിടണം, അതിൽ ടിപി കേസ് പ്രതികളുടെ റോൾ എല്ലാം സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഒരു സ്വകാര്യ ചാനലാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്.

പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതംവെച്ച് ഒരു ഭാഗം ‘പാർട്ടി’ക്കെന്ന് സംഘത്തിലെ ഒരാൾ പറയുന്ന ശബ്ദരേഖയാണ് മതൃഭൂമി ചാനൽ പുറത്തുവിട്ടത്. ടി പി വധക്കേസ് പ്രതികൾ തന്നയൊണ് സ്വർണ ക്വട്ടേഷന് പിന്നിലെന്നും ഇതിൽ നിന്നും വ്യക്തമാകുന്നു. ടി.പി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി അടങ്ങുന്ന ടീമിനെയാണ് ‘പാർട്ടി’ എന്ന് ഇതിൽ ഓഡിയോയിൽ വിശേഷിപ്പിക്കുന്നത്. ഇവർക്ക് ഒരു പങ്ക് കൊടുക്കുന്നതോടെ പിന്നെ അന്വേഷണം ഉണ്ടാവില്ലെന്നും പറയുന്നതും ഓഡിയോയിലുണ്ട്.

സ്വർണക്കടത്ത് പൊട്ടിക്കാനായി ക്വട്ടേഷൻ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോൺസംഭാഷണമാണ് പുറത്തുവന്നത്. സ്വർണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വർണം എന്തുചെയ്യണം, ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പുകളിലുള്ളത്. ഒരു ഭാഗം പൊട്ടിക്കുന്നവർക്ക്, ഒരു പങ്ക് കടത്തുന്നവർക്ക് മൂന്നാമത്തെ പങ്ക് കൊടി സുനി, ഷാഫി അടങ്ങുന്ന പാർട്ടിക്കും എന്നാണ് വീതംവയ്‌പ്പിനെക്കുറിച്ച് പറയുന്നത്.

കണ്ണൂർ കോഴിക്കോട് വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വർണക്കടത്തിന്റെ വിവരങ്ങൾ സ്വർണം പൊട്ടിക്കാൻ ഏൽപ്പിച്ച ആൾക്ക് പറഞ്ഞുമനസ്സിലാക്കുന്ന തരത്തിലാണ് ശബ്ദസന്ദേശമുള്ളത്. സ്വർണക്കടത്തിൽ ഇടപെടുന്നത് പാർട്ടിക്കാരാണ്,ടിപി ചന്ദ്രശേഖരൻ കേസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരും ജിജോ തില്ലങ്കേരി,രജീഷ് തില്ലങ്കേരി എന്നിവരാണ് ഇതിൽ ഇടപെടുന്നത് എന്ന് പറയുന്നുണ്ട്. കൊണ്ടുവരുന്ന സ്വർണം മൂന്നായി പങ്കുവെയ്ക്കും. അതിൽ ഒരുപങ്ക് ഇവർക്കാണ്.

ഓഡിയോ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ….

എയർപോർട്ടിൽ നമ്മുടെ ടീം കൂട്ടാൻ വരും. നീ വന്ന് വണ്ടിയിൽ കയറുകയേ വേണ്ടൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഇവരിൽ മൂന്നിൽ രണ്ടുപേർ ഒരുമിച്ച് ഉണ്ടാവും. പിന്നെ എന്റെ ഒരു അനിയനും ഉണ്ടാവും. മൂന്നിൽ ഒന്ന് പാർട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.

കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പാർട്ടിയിലെ കളിക്കാർ ആരാണെന്ന് അറിയില്ലേ, അതിനാണ് മൂന്നിൽ ഒന്ന് പാർട്ടിക്കാർക്ക് കൊടുക്കുന്നത്. നിന്നെ പ്രൊടക്ട് ചെയ്യാനാണ്. പൊട്ടിച്ചതിന് പിന്നിൽ ഷാഫിക്കയും ടീമും ആണെന്ന് അറിഞ്ഞാൽ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാൽ മാസങ്ങൾക്ക് കഴിഞ്ഞാലും നിന്നെ പിന്തുടരും. പാർട്ടിക്കുള്ളിൽ നിന്ന് വിളിച്ചുപറയും നമ്മളാണ് എടുത്തത് എന്ന് പറ്റിപ്പോയി എന്ന്. അതുകൊണ്ട് ബേജാറാവേണ്ട. നാലുമാസത്തിനുള്ളിൽ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.

ഒരു പ്രശ്നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്ന് വിടുന്നവർ നല്ല സാമ്പത്തികം ഉള്ളയാൾ ആണെങ്കിൽ ഒറ്റത്തവണ കോൾ ചെയ്യും. അല്ലെങ്കിൽ നാട്ടിൽ വന്നിട്ട് ഓന്റെ സുഹൃത്തുക്കളോട് അന്വേഷിക്കും. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാൽ കിട്ടൂലാന്ന് അറിഞ്ഞാൽ ഒഴിവാക്കും. അതിനിടക്ക് എന്തുചെയ്യും അതിനാണ് പാർട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കൽ ഉണ്ടായാൽ ഈയൊരു രീതിയിൽ ആവില്ല ബന്ധപ്പെടൽ. അതോടെ ബുദ്ധിമുട്ടിക്കില്ല.

ആരാണ് ഓഡിയോ അയച്ചതെന്നോ ആർക്കാണ് ഓഡിയോ കിട്ടിയതെന്നോ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം അടുത്തിടെ തിരുവനന്തപുരത്തെ ജയിലിൽ നിന്നും കൊടി സുനിയെ വിയ്യൂർ ജയിലിലേക്ക് മാറ്റിയ കാര്യം കൂടി പരിഗണിക്കുമ്പോൾ പുറത്തുവന്ന ശബ്ദരേഖയിലെ രാഷ്ട്രീയം കൂടുതൽ വ്യക്തമാക്കുകയാണ്. ഇതോടെ സ്വർണ്ണ കടത്ത് സംഘങ്ങൾക്ക് സർക്കാർ സഹായം ലഭിക്കുന്നു എന്ന ആരോപണവും കൂടുതൽ ശക്തമാകുന്നു.