ഇന്ന് ഉത്രാടപ്പാച്ചിൽ: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മലയാളിക്ക് ഓണം പിറന്നു

Share

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം.

ഉത്രാട വിപണി. പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വീടുകളിൽ മാത്രമൊതുങ്ങുന്ന കരുതൽ ഓണമാണെങ്കിലും ഉത്രാട ദിനത്തിരക്കിനൊട്ടും കുറവുണ്ടാവില്ല എന്നാണ് ഇന്നലെ നഗരക്കാഴ്ചകൾ വ്യക്തമാക്കുന്നത്.

ഇന്നലെയും വ്യാപാര ശാലകളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലുമെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി വിപണിയായിരുന്നു ഏറ്റവും സജീവം. ഒപ്പം വസ്ത്ര വ്യാപാര ശാലകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും വഴിയോരങ്ങളിൽ താൽക്കാലിക പച്ചക്കറി കടകളും ആരംഭിച്ചിട്ടുണ്ട്. പല പച്ചക്കറികൾക്കും വിലയും ഉയർന്നിട്ടുണ്ട്.ഓണത്തിന് മുൻപ് പരമാവധി കച്ചവടം നേടാൻ വ്യാപാര ശാലകളെല്ലാം പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പച്ചക്കറി വിപണിക്കൊപ്പം ഉത്രാട ദിനത്തിൽ ആവശ്യക്കാർ ഏറുന്നത് പൂവിനാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് പൂക്കച്ചവടത്തിന് അനുമതി നൽകിയതോടെ പൂ വിപണി സജീവമായിട്ടുണ്ട്. ഇന്നലെയാണ് ഏറ്റവും കൂടുതൽ ലോഡ് പൂക്കൾ അയൽ സംസ്ഥാനങ്ങളിൽ നിന്നു വിപണിയിലേക്ക് എത്തിയത്. പൊതു ഇടങ്ങളിൽ ആഘോഷ പരിപാടിയില്ലാത്തത് പൂ വിപണിയെ ഉൾപ്പെടെ കാര്യമായി ബാധിക്കുന്നുണ്ട്.

നാട്ടുകാരെ ഓണമൂട്ടാൻ കാറ്ററിങ് യൂണിറ്റുകളുടെയും ഹോട്ടലുകളുടെയും അടുക്കളകൾ ഇടവേളയില്ലാതെ പ്രവർത്തിക്കുന്നതും ഈ രാത്രിയിലാണ്. നാളെ രാവിലെ മുതൽ തന്നെ ഹോം ഡെലിവറി ആരംഭിക്കേണ്ടതിനാൽ ഇന്ന് രാത്രിയിലാണ് പാചകം. നിരത്തിലും വ്യാപാര ശാലകളിലും തിരക്കേറുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി പൊലീസും സജീവമാണ്‌.