സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകകൾക്ക് അടുത്ത വർഷം തുടക്കമാകും: ആർ ബിന്ദു

Share

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവണ്മെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് തുടക്കമായതായും മന്ത്രി പറഞ്ഞു.

നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്ത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആദ്യ ഘട്ടമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച് സംസ്ഥാനതല ശില്പശാല ചേരുന്നത്. സംസ്ഥാനതലത്തിൽ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സർവ്വകലാശാലാ തലം മുതൽ കോളേജ് തലത്തിൽ വരെ ചർച്ച ചെയ്യും. അവിടെയുയരുന്ന ഭേദഗതികൾകൂടി വിലയിരുത്തി സമഗ്രമാക്കി സർവ്വകലാശാലകൾക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്ചപ്പാട്.

വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചികൾക്കനുസരിച്ചുള്ള വിഷയങ്ങൾ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയിൽ കോഴ്‌സുകൾ പൂർത്തീകരിക്കാനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തക,കരിക്കുലം പരിഷ്‌കരണങ്ങൾ നടപ്പിലാകുമ്പോൾ അദ്ധ്യാപകരുടെ നിലവിലുള്ള വർക്ക്-ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകൾ, കോഴ്‌സുകളുടെ രൂപ കൽപ്പന എന്നിവയും ശിൽപ്പശാല ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.