തീരുമാനങ്ങൾ ഒന്നുമറിയുന്നില്ല: കടുത്ത അതൃപ്തിയിൽ വനംമന്ത്രി എ.കെ. ശശീന്ദ്രൻ

Share

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എ.കെ. ശശീന്ദ്രന് കടുത്ത അതൃപ്തി. നിര്‍ണായക അവസരങ്ങളില്‍ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവുകള്‍ ഇറങ്ങുന്നതിലെ അത്യപ്തി മന്ത്രി മുഖ്യമന്ത്രിയേയും അറിയിച്ചു.

വിവാദ ഉത്തരവ് ഇറക്കിയതില്‍ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാവും.ഇന്നലെ നിയമസഭയില്‍ വെച്ചാണ് മുഖ്യമന്ത്രിയുമായി വനംമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

രാഷ്ട്രീയ തീരുമാനം വേണ്ട വിഷയത്തില്‍ താനറിയാതെ ഉത്തരവുകള്‍ ഇറങ്ങുന്നത് ഇതാദ്യമല്ലെന്ന പരിഭവം മന്ത്രി മുഖ്യമന്ത്രിയുമായി പങ്കുവെച്ചു. മുട്ടില്‍ മരം മുറി വിവാദത്തില്‍ ഡി.എഫ്.ഒ ധനേഷ് കുമാറിന്റെ സ്ഥലം മാറ്റം, റേഞ്ചര്‍ മാര്‍ക്കെതിരായ നടപടി എന്നിവ പിന്നീട് മന്ത്രി ഇടപെട്ട് തിരുത്തേണ്ടി വന്നിരുന്നു.

സമാനമായ സാഹചര്യമാണ് ഇപ്പോഴത്തേതും. അതിനാല്‍ കര്‍ശന നടപടി വേണമെന്ന നിലപാടിലാണ് വനം മന്ത്രി. വനം-ജലവിഭവ സെക്രട്ടറിമാരുടെ വിശദീകരണം ഉടന്‍തന്നെ സര്‍ക്കാരിന് ലഭിക്കും. വിശദീകരണം സര്‍ക്കാര്‍ പരിശോധിക്കും.

ഒപ്പം സുപ്രീംകോടതി വിധികളുമായി ബന്ധപ്പെട്ട നിയമവശം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം വിലയിരുത്തും. അതിനുശേഷംചീഫ് സെക്രട്ടറി തല പരിശോധനാ നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയാലേ ഐ.എഫ്.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയൂ.

അതിനാല്‍ തിരക്കിട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവില്ല.വിവാദ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഇത് സംബന്ധിച്ച സംശയങ്ങള്‍ ബാക്കിയാണ്.

ഉന്നതതല നിര്‍ദേശമില്ലാത്ത അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ പോലുള്ള ഉദ്യോഗസ്ഥന്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യോഗം വിളിക്കുമോയെന്ന ചോദ്യമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇത് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.