സിപിഎം- എസ്ഡിപിഐ സഖ്യം കേരളത്തിന് ആപത്ത്: കെ.സുരേന്ദ്രൻ

Share

പാലക്കാട്: ഈരാറ്റുപേട്ട ന​ഗരസഭയിൽ എസ്ഡിപിഐയുമായി ധാരണയിലെത്തിയ സിപിഎം നിലപാട് കേരളത്തിന് ആപത്താണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ​ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സിപിഎം തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയാണ്.

ബിഷപ്പിനെതിരായ പ്രതിഷേധം നയിച്ചത് ഈരാറ്റുപേട്ടയിലെ എസ്ഡിപിഐ കൗൺസിലർമാരാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭാ നേതൃത്വത്തിന് ഭീഷണി ഉയർത്തുന്ന തീവ്രവാദശക്തികളുമായി ചേർന്ന് സിപിഎം ഭരണം നടത്തുന്നതിനെ പറ്റി കേരള കോൺ​ഗ്രസ് പ്രതികരിക്കണം. ഈ സന്ദർഭത്തിൽ പോലും സിപിഎമ്മും എസ്ഡിപിഐയും പരസ്യമായ ധാരണയിലേക്ക് പോവുന്നത് ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഇത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടിയാണ്. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷി നിലപാട് സംസ്ഥാനത്തിന് ദോഷം ചെയ്യും. മതനിരപേക്ഷ സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.