കോവിഡ് വ്യാപനം: തിരുവനന്തപുരം സി കാറ്റഗറിയിൽ..

Share

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളായതിനാൽ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.

മറ്റ് നിയന്ത്രണങ്ങൾ;

മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.

സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ജനുവരി 31 വരെ ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം.

റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല.

കോവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി.