സാത്താന്‍ സേവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാഴ്ച്ചവെച്ചത് കാമുകനും കൂട്ടുകാര്‍ക്കും; തിരുവോസ്തി എത്തിച്ചതിന് ലക്ഷങ്ങൾ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..

Share

കൊച്ചി: പ്രണയം നടിച്ച്‌ പതിനാലുകാരിയെ കാമുകനും സുഹൃത്തുക്കളും പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് പോക്‌സോ കോടതി ശിക്ഷ വിധിച്ചു. സുഹൃത്തുക്കള്‍ക്ക് പെൺകുട്ടിയെ കാഴ്ച്ചവെച്ച സണ്‍ഡേ സ്‌കൂള്‍ അധ്യാപികയ്ക്കും കൂട്ടുകാര്‍ക്കും കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചതോടെ സാത്താന്‍ സേവ കേരളത്തിൽ വീണ്ടും ചർച്ചയാകുകയാണ്.

കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ വീട്ടില്‍ ദേവസിയുടെ മകള്‍ അനീഷ (28), അനീഷയുടെ സുഹൃത്തുക്കളായ പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടില്‍ ലത്തീഫിന്റെ മകന്‍ ബേസില്‍ എന്ന ഹര്‍ഷാദ് (24), കിഴക്കമ്ബലം ആലിന്‍ ചുവട് തടിയന്‍ വീട്ടില്‍ ജോയിയുടെ മകന്‍ ജിബിന്‍ (24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ വീട്ടില്‍ മാത്യുവിന്റെ മകന്‍ ജോണ്‍സ് മാത്യൂ (24) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുനില്‍ക്കുകയും പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച്‌ സാത്താന്‍ സേവാ സംഘത്തിന് വില്‍ക്കുകയും ചെയ്തതിനാണ് സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായ അനീഷയ്ക്കും ശിക്ഷ ലഭിച്ചത്.

പതിനാലുകാരിയെ കാമുകനുള്‍പ്പെടെയുള്ള സംഘത്തിനാണ് അനീഷ ചതിയിലൂടെ കാഴ്ച വച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പള്ളിയില്‍ നിന്നും തിരുവോസ്തി സംഘടിപ്പിച്ചത്.

ഇതുവഴി കൂടുതല്‍ പണം സാത്താന്‍ സേവ സംഘത്തില്‍ നിന്നും അനീഷയ്ക്ക് ലഭിച്ചു. 2015 ല്‍ തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടമ്ബ്രയാറ്റിന്‍ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്.

പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു. കത്തോലിക്കാ വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ നോട്ടമിട്ടിരുന്ന സാത്താന്‍ സേവ സംഘത്തിന് അനീഷയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുത്തികൊടുത്തത്.

ഇവരില്‍ ഒരാളുമായി പെണ്‍കുട്ടിയെ പ്രണയത്തിലാക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഇതിനിടയില്‍ പെണ്‍കുട്ടിയോട് പള്ളിയില്‍ നിന്നും കുര്‍ബാനയ്ക്ക് ശേഷം നല്‍കുന്ന തിരുവോസ്തി കൈവശപ്പെടുത്തി തരണമെന്ന് പറഞ്ഞു. ഇതും ഭീഷണിയുടെ പുറത്തായിരുന്നു. അന്ന് കത്തോലിക്കാ സഭയില്‍ തിരുവോസ്തി വിശ്വാസികളുടെ കയ്യില്‍ കൊടുക്കുകയായിരുന്നു പതിവ്.

അതിനാല്‍ തന്നെ പ്രതികള്‍ക്ക് തിരുവോസ്തി എത്തിച്ചു നല്‍കാന്‍ പെണ്‍കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇത്തരത്തില്‍ പലതവണ പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ തിരുവോസ്തി കൈവശപ്പെടുത്തി സാത്താന്‍ സേവ ചെയ്തിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.