‘സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു’: സ്വപ്നയുടെ പുതിയ മൊഴി പുറത്ത്

Share

കൊച്ചി: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്‍റെ മൊഴി. ഇഡി ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന സ്വപ്നയുടെ മൊഴിയുള്ളത്.

 സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് ആരോപണം. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിൽ വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ എം ശിവശങ്കറിന്‍റെ ടീം ഉണ്ടായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. 

ചാക്കയിലെ ഫ്ലാറ്റ് തന്‍റെ ഒളിസങ്കേതമാണെന്നാണ് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. തന്നെ നിരവധി വട്ടം ഫ്ലാറ്റിലേക്ക് വിളിച്ചിരുന്നു. പക്ഷേ താൻ തനിച്ച് പോയിരുന്നില്ലെന്നാണ് സ്വപ്ന നല്‍കിയ മൊഴി. സ്പീക്കറുടെ വ്യക്തി താൽപര്യങ്ങൾക്ക് കീഴ്‍പ്പെടാതിരുന്നതിനാല്‍ മിഡിൽ ഈസ്റ്റ് കോളേജിന്‍റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.

സർക്കാരിന്‍റെ പല പദ്ധതികളും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ചിലർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്ന് സ്വപ്ന സുരേഷ്. എം ശിവശങ്കർ, സിഎം രവീന്ദ്രൻ, ദിനേശൻ പുത്തലത്ത് എന്നിവരാണ് ഈ സംഘത്തിലുള്ളത്.