തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന്‍റെ അഭിവാദ്യം ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ സ്വീകരിച്ചു.
പോലീസ് ട്രെയിനിംഗ് കോളേജില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ നാല് ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് സ്പോര്‍ട്സ് ഹവില്‍ദാര്‍മാര്‍, 10 മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടക്കം 16 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പ്രതിജ്ഞയെടുക്കൽ ചടങ്ങാണ് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്നത്.
പോലീസ് ട്രെയിനിംഗ് ലഭിച്ച എല്ലാവര്‍ക്കും ഏത് ജീവിത സാഹചര്യത്തിലും ജീവിക്കാന്‍ കഴിയുമെന്നും പരിശീലനത്തിലൂടെ ലഭിച്ച അറിവും പരിചയവും കൃത്യനിര്‍വഹണത്തില്‍ പ്രായോഗികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുകള്‍ മനുഷ്യസഹജമാണെങ്കിലും ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് തെറ്റ് വരുത്തുന്നത് അംഗീകരിക്കാനാവില്ല. കാര്യക്ഷമമായി ജോലി ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ വീട്ടുകാര്‍ മാനസികമായ പിന്‍തുണ നല്‍കണം.
പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചവര്‍ക്കുള്ള പുരസ്കാരവിതരണവും ബല്‍റാം കുമാര്‍ ഉപാദ്ധ്യായ നിര്‍വഹിച്ചു.
മികച്ച ഓള്‍ റൗണ്ടറായി ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷെയ്ഫും, മികച്ച ഔട്ട്ഡോറായി ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജോയല്‍ എം.ജെയും ബെസ്റ്റ് ഷൂട്ടറായി മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബില്‍ അനുപം എം.ആറും
തിരഞ്ഞെടുക്കപ്പെട്ടു.
സേനാംഗങ്ങൾക്ക് പോലീസ് ട്രെയിനിങ് കോളേജ് വൈസ് പ്രിൻസിപ്പൽ
എസ്. അജയകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി ഹരി ശങ്കര്‍, ഡി.ഐ.ജി യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ഡോ.ആരുള്‍ ആര്‍.ബി കൃഷ്ണ, സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്‍ കമാണ്ടന്‍റ് യോഗേഷ് മന്ദയ്യ, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ജയശങ്കര്‍ ആര്‍, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എസ്.പി ഇ .എന്‍ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.