കൊച്ചി മെട്രോ രണ്ടാം ഘട്ട ടെൻഡറിന് 1016 കോടി രൂപ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് നൽകും

Share

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം ‘ഫേസ് ടു പിങ്ക് ലൈൻ’ ലേക്കുള്ള ടെണ്ടർ വിളിച്ചു. രണ്ടാം ഘട്ടത്തിന്റെ മുഴുവൻ പാലം നിർമാണവും 20 മാസം കൊണ്ട് പൂർത്തിയാക്കുകയെന്നതാണ് രണ്ടാം ഘട്ട ടെൻഡർ സ്വീകരിക്കുന്നവരുടെ മുന്നിലെ പ്രധാന വെല്ലുവിളി. രണ്ടാം ഘട്ടത്തിന്റെ നിർമ്മാണത്തിനായുള്ള ബാങ്ക് വായ്പയായ 1016 കോടി രൂപ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്മെന്റാണ്‌ നൽകുന്നത്.

ബാങ്ക് അധികൃതർ പരിശോധന പൂർത്തിയാക്കുന്നതിനനുസരിച്ച് നിർമാണ കരാർ നവംബറിൽ നൽകുമെന്നും കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. 20 മാസം കൊണ്ട് പാലം നിർമ്മാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കാനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉദ്ദേശിക്കുന്നുണ്ട്. ഒരേ സമയം പല സ്ഥലത്ത് നിർമാണം നടത്തും. ഇതിനായി റോഡിന്റെ നടുഭാഗത്ത് എട്ട് മീറ്ററോളം സ്ഥലം ആവശ്യമാണെന്നും ബെഹ്റ കൂട്ടിച്ചേർത്തു.

രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായാൽ മെട്രോ ടിക്കറ്റ് പൂർണമായും ഡിജിറ്റൽ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊമേഴ്സ്യൽ സ്പേസും , പാർക്കിങ് സ്ഥലവും ഒന്നാം ഘട്ടത്തിലേതിലും കുറവായിരിക്കുമെന്ന് ബെഹ്റ ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ ഡിസംബറിൽ പ്രവർത്തന ക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.