സ്വപ്‌ന ഹൈറേഞ്ച് എൻജിഒ യിൽ

Share

തൊടുപുഴ: എൻജിഒ സംഘടനയായ ഹൈറേഞ്ച്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിൽ(എച്ച്‌ആർഡിഎസ്‌) കോർപറേറ്റ്‌ സോഷ്യൽ റെസ്‌പോൺസബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി സ്വർണ്ണക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌ ചുമതലയേറ്റു. വെള്ളി രാവിലെ 10ന്‌ തൊടുപുഴയിലെ പ്രൊജക്ട്‌ ഓഫീസിലെത്തിയാണ്‌ ചുമതലയേറ്റത്‌.

എച്ച്‌ആർഡിഎസ്‌ സ്വപ്‌നക്ക്‌ നൽകിയ ഓഫർ  സ്വീകരിക്കുകയായിരുന്നു. കോടതിയിലുള്ള കേസും പുതിയ ജോലിയുമായി കൂട്ടിക്കുഴയ്‌ക്കാൻ താൽപര്യപ്പെടുന്നില്ലെന്ന്‌ ചോദ്യങ്ങളോട്‌ സ്വപ്‌ന പ്രതികരിച്ചു. ‘‘പുതിയ ജോലി എന്റെ അന്നമാണ്‌. വിവാദങ്ങൾ അതിന്റെ വഴിക്ക്‌ പോകട്ടെ’’ സ്വപ്‌ന മറുപടി പറഞ്ഞു.

എച്ച്‌ആർഡിഎസിന്റെ സ്‌ത്രീശാക്തീകരണവിഭാഗത്തിന്റെ ചുമതലയും സ്വപ്‌നക്കുണ്ട്‌. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്‌. എച്ച്‌ആർഡിഎസ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസ്‌ പാലക്കാടാണ്‌.  ഡൽഹി കേന്ദ്രീകരിച്ചുള്ള കോർപറേറ്റ്‌ ഓഫീസിലായിരിക്കും ഇവരുടെ പ്രവർത്തനമെന്ന്‌ പ്രൊജക്ട്‌ ഡയറക്ടറും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന ബിജു കൃഷ്ണൻ പറഞ്ഞു.

ബിജു കൃഷ്‌ണനെ കൂടാതെ സജീവ ആർഎസ്‌എസ്‌ പ്രവർത്തകനും സൊസൈറ്റി വൈസ്‌ പ്രസിഡന്റുമായ കെ ജി വേണുഗോപാൽ, ചീഫ്‌ പ്രൊജക്‌ട്‌ കോ ഓർഡിനേറ്റർ ജോയി മാത്യു, എച്ച്‌ആർ ഡയറക്ടർ ഓഫി ജാനിയ, പ്രൊജക്ട്‌ കോ ഓർഡിനേറ്റർ ഷൈജു ശിവരാമൻ എന്നിവരും പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽ ഗ്രാമീണ–- ആദിവാസിമേഖലകളിൽ പ്രവർത്തിക്കുന്ന എച്ച്‌ആർഡിഎസിന്റെ പല പ്രവർത്തനങ്ങളും മുൻപെ സംശയദൃഷ്ടിയിലാണ്‌. പാട്ടക്കൃഷിയുടെ പേരിൽ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചതും കോവിഡ്‌ നാളുകളിൽ ആദിവാസി വിഭാഗങ്ങൾക്ക്‌ ഉൾപ്പെടെ അനുമതിയില്ലാതെ മരുന്നു വിതരണം ചെയ്‌തതും വിവാദമായിരുന്നു.

സ്വപ്നയുടെ ജോലിയുമായി ബി ജെ പി ക്ക് ബന്ധമില്ലെന്ന് പാർട്ടി പ്രസിഡൻറ് കെ സുരേന്ദ്രൻ അറിയിച്ചു. എം എം മണിയാണ് ഓഫിസ് ഉദ്‌ഘാടനം ചെയ്തത്. ലോഗോ പ്രകാശിപ്പിച്ചത് പിണറായി വിജയനാണ്. സി പി എം പ്രവർത്തകരായ ജോയി മാത്യു, അജി കൃഷ്ണൻ എന്നിവരാണ് സ്ഥാപനം നടത്തുന്നത്. അജി കൃഷ്ണൻ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സ്റ്റുഡൻറ് ചീഫ് എഡിറ്ററുമായിരുന്നു.

എച്ച് ആർ ഡി എസ് പ്രസിഡൻറ് എസ്‌ കൃഷ്ണകുമാറിനെ പുറത്താക്കിയതായി പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണനും ചീഫ് കോർഡിനേറ്റർ ജോയ് മാത്യുവും അറിയിച്ചു.