[ ഏഴ് കോളേജുകളുടെ സ്പെഷ്യൽ ഗ്രേഡ് റദ്ദാക്കി ]
പരമ്പരാഗതമായി തുടർന്ന് വന്ന ആചാരത്തിന് വിടചൊല്ലിക്കൊണ്ട്
ഏഴ് സ്പെഷ്യൽ ഗ്രേഡ് കോളേജുകളുടെ പ്രത്യേക പദവി ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി.
എറണാകുളം മഹാരാജാസ് കോളേജ്, തലശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ്,ചിറ്റൂർ കോളേജ്, തിരുവനന്തപുരം ഗവ. വിമെൻസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവയുടെ പദവിയാണ് റദ്ദാക്കിയത്. ഇതോടെ കാലാകാലങ്ങളായി കാത്തിരുന്ന വലിയൊരു വിഭാഗം കോളേജ് അദ്ധ്യാപകരുടെ മോഹങ്ങൾ പൂവണിയുന്നു.
ഏഴാം യു.ജി.സി റെഗുലേഷൻ പ്രകാരം സ്പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗമില്ല.
1994ലെ സ്പെഷ്യൽ റൂൾ പ്രകാരം ഈ ഏഴ് കോളേജുകളിൽ മാത്രമേ പി.ജി, റിസർച്ച് കോഴ്സുകളുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ഈ പദവി ലഭിച്ചത്. ഇപ്പോൾ എല്ലാ കോളേജുകളിലും പി.ജി കോഴ്സുണ്ട്. അതിനാൽ പ്രത്യേക പദവിയുടെ ആവശ്യമില്ലെന്ന് കണ്ടെത്തിയാണ് റദ്ദാക്കിയത്.
ഇതിൻ്റെ നേട്ടമെന്തെന്ന് വച്ചാൽ സാധാരണ കോളേജുകളിലെ സീനിയർ പ്രിൻസിപ്പൽമാർക്ക് നേരിട്ട് ഈ കോളേജുകളിൽ നിയമനം കിട്ടും. അടി സക്കെ! നേരത്തെ പ്രൊബേഷൻ കഴിഞ്ഞ് മാത്രമേ സ്പെഷ്യൽ ഗ്രേഡ് കോളേജിലേക്ക് വരാൻ കഴിയുമായിരുന്നുള്ളൂ.
ആ കാത്തിരിപ്പിന് വിരാമമിട്ടു.
കർട്ടൻ ഉയരുന്നത്
എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും ഇനി കോളേജ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറാകാം. കൊടുകൈ … ഷേക്ക് ഹാൻ്റിന് കൈ നീട്ടുന്നത് കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞ് കരകവിഞ്ഞ കോളേജ് അദ്ധ്യാപകർ തന്നെ. ആ കൈ സംസ്ഥാന സർക്കാരിനുള്ളതാണ്. കൈയിൽ വോട്ട് കുത്തി കൈ തന്ന ആനന്ദം.
മുമ്പ് സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽമാർക്ക് മാത്രമായിരുന്നു അതിനുള്ള യോഗ്യത.
പദവി റദ്ദാക്കിയതോടെ ഏഴ് കോളേജുകളിലും പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ച് ഉത്തരവിറക്കി. സർക്കാരുകൾ ഈ പദവി റദ്ദാക്കാൻ തയ്യാറായിരുന്നില്ല. നിയമന പ്രതിസന്ധിയും ഒപ്പം പരാതിയുമായപ്പോൾ ഈ സർക്കാർ റദ്ദാക്കി ശരിയായ ദിശയിലേക്ക് കടക്കുകയായിരുന്നു. ഇത് വലിയൊരു വിഭാഗം കോളേജ് അദ്ധ്യാപകർക്കും അനുഗ്രഹമാകും. നിയമനത്തിലെ ഇരട്ടനീതിയും കാലതാമസവും ഇതോടെ ഇല്ലാതാവും. ഭരണപരമായ കാര്യക്ഷമത കൂടും, നിയമനം എളുപ്പമാകും.