സ്ത്രീപക്ഷ നവകേരളം: മാർച്ച് 8 വരെ ഒന്നാംഘട്ട പരിപാടികൾ

Share

സ്ത്രീപീഡനങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഡിസംബർ 18 മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8വരെ ഒന്നാംഘട്ട പരിപാടികൾ സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളും സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ആലോചനാ യോഗങ്ങൾ ചേരും. ഓരോ അയൽക്കൂട്ട പ്രദേശത്തും നടപ്പിലാക്കേണ്ട സ്ത്രീപക്ഷ കർമ്മപദ്ധതി തയ്യാറാക്കും. അയൽക്കൂട്ട പ്രദേശത്തെ ഓരോ വീടിനെയും കുടുംബത്തേയും പഠനവിധേയമാക്കിയാണ് കർമ്മപദ്ധതി തയ്യാറാക്കുക. അതിന് ശേഷം സംസ്ഥാനത്തെ ഇരുപത്തിരണ്ടായിരത്തിലേറെ വാർഡുകളിൽ സ്ത്രീപക്ഷ കൂട്ടായ്മകൾ സംഘടിപ്പിക്കും. ഓരോ വാർഡിലേയും അയൽക്കൂട്ടങ്ങൾ തയ്യാറാക്കിയ സ്ത്രീപക്ഷ കർമ്മപദ്ധതിയുടെ അവതരണവും ചർച്ചയും ക്രോഡീകരണവും വാർഡ് തലത്തിൽ നടക്കും. വാർഡ് തല സ്ത്രീപക്ഷ കർമ്മപദ്ധതി തയ്യാറാക്കിയാണ് സ്ത്രീപക്ഷ കൂട്ടായ്മകൾ സമാപിക്കുക. മൂന്നാമത് തലത്തിൽ പഞ്ചായത്ത്, നഗരസഭകളിൽ സ്ത്രീശക്തി സംഗമങ്ങൾ സംഘടിപ്പിക്കും. സി ഡി എസ് ഭരണസമിതി, തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി, വിവിധ മേഖലകളിലെ വിദഗ്ധർ, പ്രദേശത്തെ സെലിബ്രിറ്റികൾ, ആദരണീയരായ വ്യക്തികൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് സ്ത്രീശക്തി സംഗമങ്ങൾ നടക്കുക. തദ്ദേശ ഭരണ സ്ഥാപന തലത്തിലുള്ള സംഗമത്തിൽ ഓരോ വാർഡിന്റെയും സ്ത്രീപക്ഷ കർമ്മപദ്ധതി അവതരണവും ചർച്ചയും നടക്കും. വാർഡുതല കർമ്മപദ്ധതികൾ ക്രോഡീകരിച്ച് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സ്ത്രീപക്ഷ കർമ്മപദ്ധതി തയ്യാറാക്കും. കർമ്മപദ്ധതിയുടെ ഒരു പകർപ്പ് ജില്ലാ മിഷനുകൾക്ക് കൈമാറും. സ്ത്രീശക്തീ സംഗമത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെയും വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ആദരിക്കുകയും സ്ത്രീപക്ഷ നവകേരള വിളംബരം പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരള സംഗമത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കർമ്മപദ്ധതികൾ സമഗ്രമായി പരിശോധിച്ച് ക്രോഡീകരിക്കും. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പുകൾ, കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കാളികളാവുന്ന സെമിനാറിൽ ജില്ലയുടെ കരട് സ്ത്രീപക്ഷ  കർമ്മപദ്ധതി അവതരിപ്പിക്കും. ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ കൂട്ടിച്ചേർത്ത് അന്തിമ കർമ്മപദ്ധതി തയ്യാറാക്കും. ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സ്ത്രീപക്ഷ നവകേരള വിളംബരം ശിലയിൽ കൊത്തി വയ്ക്കും. മാർച്ച് 8ന് അന്താരാഷ്ട്ര സ്ത്രീപക്ഷ കോൺക്ലേവ് സംഘടിപ്പിക്കും. ഇവിടെ ഉരുത്തിരിഞ്ഞുവരുന്ന സ്ത്രീപക്ഷ കർമ്മ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള സ്ത്രീപക്ഷ സാമൂഹ്യസാക്ഷരതാ പ്രവർത്തനങ്ങൾ തുടർനാളുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.