സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ ഒരു വർഷത്തിനകം: മുഖ്യമന്ത്രി

Share

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് പണികഴിപ്പിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിയാലിന്റെ 27-ാമത് വാർഷിക പൊതുയോഗത്തിൽ, ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ഓൺലൈൻ ആയാണ് സിയാലിന്റെ ഓഹരിയുടമകൾക്കായുള്ള വാർഷിക പൊതുയോഗം നടന്നത്.

വിമാനത്താവള കമ്പനിയുടെ വരുമാനം വർധിപ്പിക്കാനുള്ള വൈവിധ്യവത്ക്കരണ പദ്ധതികൾക്ക് പുതിയ മാനേജ്‌മെന്റ് തുടക്കമിട്ടിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു. ടെർമിനൽ-2 ന്റെ പുനരുദ്ധാരണ പദ്ധതികൾ ഒക്ടോബറിൽ ആരംഭിക്കാനാകും. ഇവിടെ ബിസിനസ് ജെറ്റുകൾക്കായുള്ള പ്രത്യേക ടെർമിനൽ പണികഴിപ്പിക്കാനാണ് ഉേേദ്യശിക്കുന്നത്.

ഒരുവർഷത്തിനകും പദ്ധതി പൂർത്തിയാകും. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേയ്ക്ക് കൂടുതൽ വിമാനസർവീസുകൾ തുടങ്ങും. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. സിയാൽ നടപ്പിലാക്കിവരുന്ന വെളളപ്പൊക്ക നിവാരണ പദ്ധതി; ഓപ്പറേഷൻ പ്രവാഹിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെത്തിക്കോട്, എ.പി.വർക്കിറോഡ്, കുഴിപ്പള്ളം എന്നിവിടങ്ങളിൽ മൂന്ന് പാലങ്ങൾ പണികഴിപ്പിച്ചു. ഇതുൾപ്പെടെ 102 കോടി രൂപയുടെ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

വിമാനത്താവളത്തേയും പരിസരഗ്രാമങ്ങളേയും ഉൾക്കൊള്ളിച്ചിട്ടുള്ള സമഗ്രമായ പദ്ധതിയാണ് സിയാൽ നടപ്പിലാക്കിവരുന്നത്. വിമാനത്താവളത്തിന്റെ വൈവിധ്യവത്ക്കരണം ലക്ഷ്യമിട്ട് സ്ഥലവിനിയോഗ പദ്ധതിയും മാനേജ്‌മെന്റ് തയ്യാറാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരും സിയാൽ ഡയറക്ടർമാരുമായ ശ്രീ.പി.രാജീവ്, ശ്രീ.കെ.രാജൻ, സ്വതന്ത്ര ഡയറക്ടർമാരായ ശ്രീ.കെ.റോയ് പോൾ, ശ്രീമതി എ.കെ.രമണി, ഡയറക്ടർമാരായ ശ്രീ.എം.എ.യൂസഫ് അലി, ശ്രീ.എൻ.വി.ജോർജ്, be ശ്രീ.ഇ.എം.ബാബു, സിയാൽ മാനേജിങ് ഡയറക്ടർ ശ്രീ.എസ്.സുഹാസ് ഐ.എ.എസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.