സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം: മുഖ്യമന്ത്രി

Share

സഹകരണ മേഖലയ്ക്കെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായി ഉണർന്നു പ്രതിഷേധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെന്തിനോടെങ്കിലുമുള്ള വിപ്രതിപത്തിമൂലം സഹകരണ മേഖലയെ അപകടത്തിലാക്കരുതെന്ന് കേരളം ഇത്തരക്കാരോട് പലവട്ടം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയിൽപ്പെടുത്തി തൃശൂർ പഴയന്നൂരിൽ നിർമിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണവും ഉദാരവത്കരണവും അതിന്റെ തുടർച്ചയായ സ്വകാര്യവത്കരണ നയവും ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതു സഹകരണ മേഖലയെയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാടിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന സഹകരണ മേഖലയെ ഈ രീതിയിൽ തുടരാൻ അനുവദിച്ചുകൂടാ എന്നു ചിന്തിക്കുന്ന അവസ്ഥ രാജ്യത്ത് ഉണ്ടായിരിക്കുന്നു. ഇത്തരം മേഖലയേയും സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പൊതുസംവിധാനങ്ങൾ അതിനെ തകർക്കാൻ ഉതകുന്ന നിർദേശങ്ങളുമായി വരുന്നു. ഇതു കേരളത്തിനെതിരായ നീക്കമാണ്.
ഓരോ സഹകരണ സ്ഥാപനവും നാടിന്റേതും ജനങ്ങളുടേതുമാണ്. അതുകൊണ്ടാണു കെയർഹോം പോലെ ജനോപകാരപ്രദമായ നടപടികളിലേക്കു സഹകരണ മേഖലയ്ക്കു കടക്കാൻ കഴിയുന്നത്. ഇതിനെ തകർക്കാൻ അനുവദിക്കില്ല എന്ന നിലപാട് നമ്മിൽനിന്ന് ഉയരണം. ഹുങ്കോടെ ജനവികാരത്തെ തകർത്തുകളയാം എന്നു വിചാരിച്ചവർക്കു ജനംതന്നെ അവരുടെ കരുത്തിലൂടെ മറുപടി നൽകിയ കാലമാണിത്. എല്ലാറ്റിനുംമീതെ ജനങ്ങളുടെ കരുത്താണു നിലനിൽക്കുന്നത്. അതു കൂടുതൽ മികച്ച രീതിയിൽ പ്രകടിപ്പിക്കാനും ഇതിനെതിരേ ഉണരാനും ഉയർന്നു പ്രതിഷേധിക്കാനും എല്ലാവർക്കും കഴിയേണ്ടതുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും സേവന മനോഭാവവുമാണു കെയർ ഹോമിലൂടെ പ്രകടമാകുന്നത്. രാജ്യത്തിനുമുന്നിൽത്തന്നെ വളരെ പ്രത്യേകതയുള്ളതും കേരളത്തിനുമാത്രം അവകാശപ്പെട്ടതുമാണ് ഇത്. 2018ലെ മഹാപ്രളയത്തിൽ തകർന്ന 2,000 വീടുകൾ പുനർനിർമിക്കുമെന്നു സഹകരണ വകുപ്പ് പ്രഖ്യാപിച്ചു. 2,090 വീടുകൾ നിർമിച്ചു. ഇതു തുടരേണ്ടതുണ്ടെന്ന ബോധ്യത്തിൽനിന്നാണു രണ്ടാം ഘട്ട കെയർഹോം പദ്ധതി ആരംഭിച്ചത്. കേരളത്തിലെ സഹകരണ മേഖലയ്ക്കല്ലാതെ ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ല. ഇതിലെ പ്രധാന പങ്കു വഹിച്ചിട്ടുള്ളതു സംസ്ഥാനത്തെ പ്രൈമറി ബാങ്കുകളാണ്. ഏതെങ്കിലും തരത്തിൽ പലിശ പിടുങ്ങി ലാഭം കൂട്ടുക എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്ന ആർത്തിപ്പണ്ടാരത്തിന്റെ നിലയല്ല സഹകരണ ബാങ്കുകൾ സ്വീകരിക്കുന്നത്. ജനങ്ങളെ മുന്നിൽക്കണ്ടു ജനോപകാരപ്രദമായ പദ്ധതികളാണു സഹകരണ മേഖല നടപ്പാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. പട്ടികജാതി – പട്ടികവർഗ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂ മന്ത്രി കെ. രാജൻ, മുൻ സഹകരണ വകുപ്പ് മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാർ പി.ബി.നൂഹ്, ജില്ലാ കളക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ പങ്കെടുത്തു.