വർക്കല ദുരന്തം സ്വിച്ച് ബോർഡിലെ തീപ്പൊരി കാരണം 

Share

വർക്കല: തിരുവനന്തപുരത്ത് വർക്കലയിൽ അഞ്ചംഗ കുടുംബത്തെ മരണത്തിലേക്ക് നയിച്ചത് കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ സ്പാർക്കെന്ന് ഫയർഫോഴ്‌സ്‌. കേബിൾ വഴിയാണ് കാർപോർച്ചിൽ നിന്നും തീ ഉള്ളിലെ ഹാളിലേക്ക് പടർന്നത്. ജനലിലൂടെ തീ പുറത്തെത്തി പോർച്ചിലെ ബൈക്കുകൾ കത്തി നശിക്കുകയായിരുന്നെന്നും ഫയർഫോഴ്‌സ്‌ റിപ്പോർട്ടിൽ പറയുന്നു.

തീ ആളിക്കത്തിക്കാൻ സഹായിക്കുന്ന വസ്തുക്കൾ ഹാളിൽ വച്ചിരുന്നു. എല്ലാവരും ഉറക്കമായിരുന്നതിനാൽ ആദ്യഘട്ടത്തിൽ തീ പിടുത്തം മൂലം ഉണ്ടായ പുക അറിഞ്ഞിരുന്നില്ല. ശ്വാസതടസം നേരിട്ട് ഇവർ എഴുന്നേറ്റു. പിന്നാലെ അഗ്നിബാധയറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. 

രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങൾ വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), മരുമകൾ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.