വിവാഹത്തിന് 500 പേരെ അനുവദിക്കണം; വലിപ്പമുള്ള വേദിയാണ് സാർ: പുലിവാലു പിടിച്ചു പൊലീസ്

Share

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിന്റെ വിവാഹച്ചടങ്ങുകളിൽ 500 പേരെ പങ്കെടുപ്പിക്കാൻ അനുമതി ആവശ്യപ്പെട്ടു ചിറയിൻകീഴ് പൊലീസ് അധികൃതർക്കു മുന്നിലെത്തിയ മുൻകൂർ അപേക്ഷയിൽ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന അവസ്ഥയിൽ പുലിവാലു പിടിച്ച അവസ്ഥയിലാണു പൊലീസ് അധികൃതർ.

ഇന്നലെ രാവിലെയാണു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ്.ചന്ദ്രൻ, യൂത്ത്കോൺഗ്രസ് മുട്ടപ്പലം യൂണിറ്റ് കൺവീനർ പ്രേംസിത്താർ എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളിൽ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിൻകീഴ് എസ്ഐ നൗഫലിനെ നേരിൽക്കണ്ടു അപേക്ഷ നൽകിയത്.

സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി പാലിച്ചു വിവാഹച്ചടങ്ങുകൾ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള ശാർക്കര ക്ഷേത്രമൈതാനമാണു വിവാഹവേദി. ജൂൺ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിനു കൈമാറിയ അപേക്ഷയിലുണ്ട്.

സാമൂഹിക അകലം പാലിച്ചു ക്ഷണിതാക്കൾക്ക് ഇരിക്കാൻ തരത്തിലുള്ള പന്തൽ ക്ഷേത്രമൈതാനത്തു കെട്ടി കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂർണമായി പാലിക്കുമെന്നും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമുള്ള അവകാശങ്ങൾ ഗ്രാമപഞ്ചായത്തു ഭരണസമിതിയംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നും‍ നവവരന്‍ സജിത്ത് പറയുന്നു. എന്തായാലും അപേക്ഷയിൽ ഉന്നത പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടശേഷം ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് എസ്ഐയുടെ നിലപാട്.