വിഴിഞ്ഞം തുറമുഖത്തെ റെയിൽ പ്രവൃത്തികളുടെ തടസം നീക്കണം; തുറമുഖ മന്ത്രി കേന്ദ്ര മന്ത്രിയെ കണ്ടു

Share

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ പ്രവർത്തികൾ ഉടൻ ആരംഭിക്കാനുള്ള തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടു കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ കേന്ദ്ര റയിൽവെ മന്ത്രി  ദർശനജർ ദോശിനെ കണ്ടു. റയിൽവെ ലൈനിന്റെ ഡിപിആറിന് ഉടനടി അംഗീകാരം നൽകണമെന്നും സതേൺ റയിൽവെ അധികൃതർക്ക് ഇതിനാവശ്യമായ അടിയന്തിര നിർദ്ദേശം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി ഇന്ത്യയുടെ അഭിമാന പദ്ധതികളിൽപ്പെട്ട ഒന്നാണെന്നും ആവശ്യമായ എല്ലാ സഹായവും റയിൽവെ നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.
റയിൽവെയുടെ നിർമ്മാണ പ്രവൃത്തികൾ  സാഗർമാലയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന് നേരത്തെ കേന്ദ്ര ഷിപ്പിംഗ് മന്ത്രിയോടും കേരളം ആവശ്യപ്പെട്ടിരുന്നു.  
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് റയിൽവെ വകുപ്പ് ചർച്ചയിൽ ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു. സംസ്ഥാന തുറമുഖ സെക്രട്ടറി ടിങ്കുബിസ്വാൾ, വിഴിഞ്ഞം ഇന്റർനാഷണൽ ഷിപ്പിംഗ് ലിമിറ്റഡ് ( വിസിൽ ) എംഡി ഗോപാലകൃഷ്ണൻ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിപി അൻവർ സാദത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.