ബിവറേജിലെ മദ്യം കുടിച്ച് കാഴ്ച പോയി 

Share

കൊല്ലം: ബിവറേജ് ഷോപ്പില്‍ നിന്ന്  വാങ്ങിയ മദ്യം കുടിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കൊല്ലം കോട്ടാത്തല സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് മദ്യം കഴിച്ചതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടെന്ന് ആരോപണം ഉന്നയിച്ചത്. എഴുകോൺ ബിവറേജസ് വിൽപനശാലയിൽ എക്സൈസ് പരിശോധന നടത്തി. ആളുകള്‍ കൂടുതലായി വാങ്ങുന്ന ഒമ്പത് ഇനം മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ നടപടി എടുക്കാന്‍ കഴിയൂ. ഇന്നലെ ബിവറേജ് ഷോപ്പ് തുറന്നിരുന്നില്ല.

ബുധനാഴ്ചയാണ് പരാതിക്കാരന്‍ സൂഹൃത്തിനോടൊപ്പം മദ്യപിച്ചത്. അന്നു വൈകിട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

എന്നാൽ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇവിടെ നിന്നു മദ്യം വാങ്ങി കുടിച്ച മറ്റാർക്കെങ്കിലുമോ കാഴ്ചയെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായതായുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മീഷണര്‍ ബി.സുരേഷ്, അസി. കമ്മീഷണര്‍ വി റോബര്‍ട്ട്, സി.ഐ.പി എ.സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍, ഇന്‍സ്പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.