പി ജയരാജൻറെ വഴിയിൽ ജെയിംസ് മാത്യുവും 

Share

കണ്ണൂർ: ഇക്കുറി സി പി എം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 75 വയസ് തികഞ്ഞവരെ ഒഴിവാക്കി; എന്നാൽ, അതിൽപെടാത്ത മറ്റൊരാൾ സ്വയം ഒഴിവായി- മുൻ എം എൽ എ ജെയിംസ് മാത്യു. തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ഒരു കത്തിൽ കോടിയേരി ബാലകൃഷ്ണനോട് അപേക്ഷിച്ചിരുന്നു. മന്ത്രി എം വി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമള ആരോപണം നേരിട്ട ആന്തൂരിലെ സാജൻറെ ആത്മഹത്യാ വിഷയത്തിൽ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ്, ജെയിംസ് മാത്യു അകന്നു നിൽക്കുന്നത് എന്ന് പാർട്ടി കേന്ദ്രങ്ങൾ വെളിവാക്കുന്നു. സാജൻ വിഷയത്തിൽ പി ജയരാജന് ഒപ്പമായിരുന്നു, ജെയിംസ്.

പാർട്ടിയിൽ ഒറ്റപ്പെട്ട ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം എടുത്തത്. മാത്രമല്ല, ഇതേ പ്രദേശത്ത് ഇ പി ജയരാജൻറെ മകൻ പങ്കാളിയായ ആയുർവേദ റിസോർട്ടിന് കുന്നിടിച്ചു നിരത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ ജെയിംസ് മാത്യുവിനെ മാറ്റി എം വി ഗോവിന്ദനെ കൊണ്ടു വന്നു. ജെയിംസ് മാത്യു ഒഴിവായപ്പോൾ സംസ്ഥാന കമ്മിറ്റിയിൽ വന്നത്, സംസ്ഥാന സമ്മേളന പ്രതിനിധി അല്ലാത്ത പി ശശി ആയിരുന്നു.

നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നത്.

എന്നാൽ,സാജൻ പാറയിൽ ആത്മഹത്യ ചെയ്‌തതിൽ ആന്തൂർ നഗരസഭാ അധികൃതർക്ക്‌ പങ്കില്ലെനന്നായിരുന്നു, സി പി എം ഉണ്ടാക്കിയെടുത്ത  അന്വേഷണ റിപ്പോർട്ട്‌.

2019 ജൂൺ 18നാണ്‌ സാജനെ ചിറക്കൽ അരയമ്പേത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌. പാർഥ കൺവൻഷൻ സെന്ററിന്  സിപിഐ എം നേതൃത്വത്തിലുള്ള ആന്തൂർ നഗരസഭ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌  നൽകാത്തതിൽ മനംനൊന്താണ്‌ ആത്മഹത്യയെന്നായിരുന്നു‌ ആരോപണം. സാജന്റെ മാനേജരും കുടുംബാംഗങ്ങളും ഉന്നയിച്ച ആരോപണം കോൺഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ രാഷ്‌ട്രീയ പാർടികൾ സർക്കാരിനെതിരായ ആയുധമാക്കി മാറ്റി. നിക്ഷേപകർക്കു രക്ഷയില്ലാത്ത നാടായി കേരളം മാറിയെന്നായിരുന്നു ആക്ഷേപം. 

ആർക്കെതിരെയും പ്രേരണാക്കുറ്റം ചുമത്താൻ കഴിയാത്തതിനാൽ കേസ്‌ അവസാനിപ്പിക്കുന്നതിനുള്ള  റഫർ റിപ്പോർട്ടാണ്‌  നർക്കോട്ടിക്‌ ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന  വേണുഗോപാൽ മുഖേന ആർഡിഒ കോടതിയിൽ ‌ സമർപ്പിച്ചത്‌.

അസ്വാഭാവിക മരണത്തിന്‌ കേസെടുത്താണ്‌ വളപട്ടണം പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌. സംഭവം വിവാദമായതോടെ കണ്ണൂർ നർക്കോട്ടിക്‌ ഡിവൈഎസ്‌പിയായിരുന്ന വി എ കൃഷ്‌ണദാസിന്റെ മേൽനോട്ടത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു.

syamala
ശ്യാമളയും സാജനും 

എം വി ഗോവിന്ദൻറെ ഭാര്യയെ വെള്ള പൂശാൻ, ആന്തൂർ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ഇവയായിരുന്നു:

1. പാർഥ കൺവൻഷൻ സെന്ററിന്‌ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌ നൽകുന്നതിൽ ആന്തൂർ നഗരസഭയുടെ ഭാഗത്ത്‌ കൃത്യവിലോപമോ നിയമലംഘനമോ ബോധപൂർവമായ അലംഭാവമോ  ഉണ്ടായിട്ടില്ല. കെട്ടിട നിർമാണച്ചട്ടങ്ങളുടെ ലംഘനമാണ്‌ കാലതാമസത്തിനു കാരണമായത്‌.
2. തുടക്കംമുതൽ ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നു. നഗരസഭാ ഓവർസിയർമാരും എൻജിനിയറും പലപ്പോഴായി ഇത്‌ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌. ജില്ലാ ടൗൺപ്ലാനറുടെ പരിശോധനയിലും കണ്ടെത്തി. സാജന്റെ മരണശേഷം സംസ്ഥാന ചീഫ്‌ ടൗൺപ്ലാനർ(വിജിലൻസ്‌) നടത്തിയ വിശദപരിശോധനയിലും ചട്ടലംഘനങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.
3. കെട്ടിട ലൈസൻസ്‌ നൽകുന്നതിൽ നിയമപരമായി നഗരസഭാ ചെയർമാനോ ഭരണസമിതിക്കോ പങ്കില്ല.
അത്‌ പൂർണമായും ഉദ്യോഗസ്ഥരുടെ അധികാരാവകാശത്തിൽപ്പെട്ടതാണ്‌. ചെയർമാൻ പി കെ ശ്യാമള ഇടപെട്ടതായി തെളിവുമില്ല.
4. നഗരസഭാ ഉദ്യോഗസ്ഥർ ശത്രുതാപരമായി പെരുമാറിയാതായോ മനഃപൂർവം ദ്രോഹിച്ചതായോ പറയാനാവില്ല. അവർ അവരുടെ ചുമതലയാണ്‌ നിർവഹിച്ചത്‌. നിയമ/ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ്‌ നൽകുന്നത്‌ ആത്മഹത്യാപ്രേരണയായി കരുതാനാവില്ല.5. നോട്ടീസ്‌ നൽകിയ ആദ്യഘട്ടത്തിലാണ്‌ സാജൻ ചെയർപേഴ്‌സണെ നേരിൽ കണ്ടത്‌. അവസാനകാലത്ത്‌ ദിവസങ്ങളോളം നഗരസഭാ ഓഫീസ്‌ കയറിയിറങ്ങേണ്ടിവന്നു എന്നതിന്‌ ഫോറൻസിക്‌ വിഭാഗം പരിശോധിച്ച സിസിടിവി ‌ടിവി ദൃശ്യങ്ങളിലും തെളിവു കണ്ടെത്താനായില്ല.
6.  കൺവൻഷൻ സെന്റർ നിർമാണത്തിൽ ഗുരുതര കെടുകാര്യസ്ഥതയുണ്ടെന്നു വ്യക്തം. ഭാര്യയും മറ്റു ബന്ധുക്കളും മാനേജരും പറഞ്ഞത്‌ 18 കോടി രൂപയോളം ചെലവായെന്നാണ്‌. എട്ടു കോടിക്കപ്പുറം ചെലവു വരില്ലെന്ന് കെട്ടിട രൂപകൽപ്പന നിർവഹിച്ച ആർക്കിടെക്ട്‌ തന്നെ മൊഴി നൽകിയിട്ടുണ്ട്‌.
7.  പ്രകടമായ സാമ്പത്തിക  പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കിലും വില്ലകൾ പ്രതീക്ഷിച്ച വിലയ്‌ക്ക്‌ വിറ്റുപോകാത്തതിൽ സാജന്‌ വിഷമമുണ്ടായിരുന്നു. മരിക്കുന്നതിന്‌ തലേന്ന്‌ ഒരു വില്ല‌ വിലയുറപ്പിച്ചത്‌ 48 ലക്ഷത്തിനാണ്‌. മുമ്പ്‌ 75 ലക്ഷം വരെ വില പറഞ്ഞിരുന്നതാണിത്‌.
8. കുടുംബപരമായ ചില പ്രശ്‌നങ്ങളും സാജനെ അലട്ടിയിരുന്നു.

ഈ റിപ്പോർട്ട് അധാർമ്മികം ആണെന്ന് ഏതു പോലീസുകാരനും അറിയാം. വ്യക്തി ജീവിതത്തിൽ നന്മ സൂക്ഷിക്കുന്ന ജെയിംസ് മാത്യൂവിന് തീർച്ചയായും അറിയാം.