പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഡിസംബര്‍ 26 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Share

പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഡിസംബര്‍ 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലായിയെയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കൂക്കോട്ടിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച  പദ്ധതി അറബിക്കടലില്‍ നിന്നും വേനല്‍ക്കാലത്ത് വേലിയേറ്റ സമയത്ത് കയറുന്ന ഉപ്പുവെള്ളം പ്രതിരോധിച്ച് 4865 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ്  ലക്ഷ്യമിടുന്നത്. നീലേശ്വരം മുനിസിപ്പാലിറ്റി, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജലസേചന സൗകര്യവും കുടിവെള്ളത്തിനും ഗതാഗത സൗകര്യത്തിനും ഉതകുന്നതുകൂടിയാണ്  പദ്ധതി.
റെഗുലേറ്ററിന് 12 മീറ്റര്‍ നീളമുള്ള 14 സ്പാനുകളും 7.5 മീറ്റര്‍ നീളമുള്ള 2 സ്പാനുകളും 12 മീറ്റര്‍ വീതിയില്‍ ജലഗതാഗതത്തിന് അനുയോജ്യമായ ലോക്കോട് കൂടിയ ഒരു സ്പാനുമാണുള്ളത്. 2.75 മീറ്റര്‍ ഉയരം സംഭരണശേഷിയുള്ള ഈ റഗുലേറ്റര്‍ ഏകദേശം 2 ദശലക്ഷം ഘനമീറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. ഈ നിര്‍മിതിയുടെ പൂര്‍ത്തീകരണത്തോടുകൂടി ഉപ്പുവെള്ളം കയറുന്നത് തടയുകയും 18 കിലോമീറ്ററോളം  ഭാഗത്തേക്ക് ശുദ്ധജലം ഉറപ്പുവരുത്തുവാന്‍ സാധിക്കും.
 വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനിന്നിരുന്ന നീലേശ്വരം- കയ്യൂര്‍ ബോട്ട് സര്‍വീസ് ആധുനികരീതിയിലുള്ള ടൂറിസം പദ്ധതികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പുനഃസ്ഥാപിക്കുവാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കും. വളരെ ആകര്‍ഷകമായ പ്രകൃതിഭംഗിയും ജലാശയങ്ങളുടെ ആകര്‍ഷണീയതയും  പ്രയോജനപ്പെടുത്തി ഒരു ടൂറിസം നെറ്റ്വര്‍ക്കിനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കി വരികയാണെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.