പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

Share

ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 109 കേന്ദ്രങ്ങൾക്ക് സഹായമായി  ഒരു കോടി  ഇരുപത്തി എട്ട് ലക്ഷം രൂപയാണ്  വിതരണം ചെയ്തത്.
സംസ്ഥാനത്ത് ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് വൈദ്യുതി വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.  
പൊതുജനങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക അറിവും,  സേവനവും  ലഭ്യമാക്കുന്നത് ഇതിന്റെ വളർച്ചയ്ക്ക് വളരെ സഹായകരമാകും. സൗരോർജ്ജത്തെ നമ്മുടെ ഊർജ്ജ ആവശ്യത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിവരുന്നത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ സൗരോർജ്ജ സംവിധാനങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഊർജമിത്ര കേന്ദ്രങ്ങൾക്ക് സഹായിക്കാൻ കഴിയും.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണത്തിന് ഊർജ്ജമിത്ര കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
കേരളം ലക്ഷ്യമിടുന്ന 3,000 മെഗാവാട്ട് സൗരോർജ സ്ഥാപിതശേഷി നേടാൻ മേൽക്കൂരകളിൽ 10 ലക്ഷം പ്ലാന്റുകളെങ്കിലും സ്ഥാപിക്കേണ്ടതുണ്ട് . ഇതിനായി  ഏകദേശം 40 ലക്ഷം മനുഷ്യ ദിനമെങ്കിലും ആവശ്യമാണ്. ഇത് കണക്കാക്കിയാൽ ഏകദേശം 5,000 സാങ്കേതിക പരിശീലനം ലഭിച്ചവരുടെ സേവനം അനിവാര്യമാണ്. ഇവയുടെ പരിപാലനം കൂടി കണക്കിലെടുത്താൽ ഇതിൽ കൂടുതൽ വരും. ഇതിനായി  ടെക്‌നീഷ്യ•ാർക്കുള്ള  പ്രത്യേക  പരിശീലന പരിപാടി അനെർട്ട് മുഖേന സംഘടിപ്പിക്കും. പരിശീലനം ലഭിച്ചവർക്ക് തൊഴിൽ ദാതാക്കളുടെ സംഗമം നടത്തി ജോലിസാധ്യത വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. അനെർട്ടും ഈരംഗത്തു പ്രവർത്തിക്കുന്ന വ്യവസായ സംരംഭകരും സംയുക്തമായാണ് പരിപാടി സംഘടിപ്പികയെന്ന് എന്നും മന്ത്രി പറഞ്ഞു.  
തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ അനെർട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേലുരി  അധ്യക്ഷത വഹിച്ചു.   ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി. സി. അനിൽകുമാർ, ഇ.എം.സി  ഡയറക്ടർ ഡോ. ആർ. ഹരികുമാർ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, അനെർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ  അനീഷ് എസ് പ്രസാദ്, അഡീഷണൽ ചീഫ് ടെക്‌നിക്കൽ മാനേജർ പി. ജയചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.