പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ഇനി എല്ലാ പഞ്ചായത്തിലും: മന്ത്രി വീണാ ജോർജ്

Share

എല്ലാ ശനിയാഴ്ചയും ഔട്ട് റീച്ച് ക്യാമ്പുകൾ
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്) വഴിയാണ് ഇത് നടപ്പാക്കുക. നിലവിൽ പ്രവർത്തിക്കുന്ന പാരന്റിങ് ക്ലിനിക്കുകൾ നൽകിവരുന്ന സേവനങ്ങൾക്ക് പുറമെയാണ് പുതിയ ഔട്ട് റീച്ച് ക്യാമ്പുകൾ ആരംഭിക്കുക. ഡിസംബറിൽ ക്യാമ്പുകൾ പ്രവർത്തനമാരംഭിക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് അഞ്ചു വരെയാവും ഔട്ട് റീച്ച് ക്ലിനിക്കുകൾ പ്രവർത്തിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പഞ്ചായത്തിന്റെ സഹകരണത്തോടെ എല്ലാ ശനിയാഴ്ചകളിലും ഔട്ട് റീച്ച് ക്യാമ്പുകൾ നടക്കും.
ഐസിഡിഎസ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ ശിശു വികസന പ്രോഗ്രാം ഓഫീസർമാർക്കാണ് പഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള ചുമതല. അങ്കണവാടി പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ എന്നിവർ മുഖേന ക്യാമ്പിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കും. ക്യാമ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
നവംബർ 30 വരെ 6233 രക്ഷകർത്താക്കൾക്കും 5876 കുട്ടികൾക്കും പാരന്റിംഗ് ക്ലിനിക്കിലൂടെ സേവനം നൽകിയിട്ടുണ്ട്. പെരുമാറ്റ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 2041 കേസുകൾ, 1216 കുടുംബ പ്രശ്നങ്ങൾ, 1951 വൈകാരിക പ്രശ്നങ്ങൾ, 1097 പഠന വൈകല്യ പ്രശ്നങ്ങൾ മുതലായവ പാരന്റിംഗ് ക്ലിനിക്കിലൂടെ സേവനം നൽകി.