നഗരസഞ്ചയങ്ങൾക്കുള്ള പഞ്ചവത്സര പദ്ധതി നഗരവികസനത്തിന്റെ മുഖച്ഛായ മാറ്റും: മന്ത്രി

Share

പത്ത് ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള സംസ്ഥാനത്തെ ഏഴ് നഗരസഞ്ചയങ്ങളിൽ  പഞ്ചവത്സര പദ്ധതി തയ്യാറാക്കി പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വിനിയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ നഗരങ്ങളുടെ മുഖച്ഛായ മാറുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ പത്ത് ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള ഏഴ് നഗരസഞ്ചയങ്ങൾക്ക് അഞ്ച് വർഷ കാലയളവിൽ 1402 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കോർപ്പറേഷനോ, മുനിസിപ്പാലിറ്റിയോ അതിനോട് തൊട്ടുകിടക്കുന്ന നഗര സ്വഭാവമുള്ള പ്രദേശങ്ങളോ ചേർന്നതാണ് നഗര സഞ്ചയങ്ങൾ. തിരുവന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനും പഞ്ചവത്സര പദ്ധതി തയ്യാറാക്കി നടപ്പാക്കുന്നതിനും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖ അവലംബിക്കണമെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഗ്രാന്റ്. മലിന ജലത്തിന്റെ പുനചംക്രമണവും പുനരുപയോഗവും ജലാശയങ്ങളുടെ പുനരുജ്ജീവനം, മഴവെള്ളക്കൊയ്ത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഏറ്റെടുക്കുമ്പോൾ സേവന നിലവാരം മെച്ചപ്പെടുന്നുവെന്നത് നിശ്ചിത സമയത്തിനുള്ളിൽ ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കിൽ വിഹിതം ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മാലിന്യം വലിച്ചെറിയുന്നതും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നതും പൂർണമായും അവസാനിപ്പിക്കണം. മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പ്രഥമ പരിഗണന നൽകണം. ഉറവിടത്തിൽ മാലിന്യ സംസ്‌കരണമടക്കമുള്ള ബദൽ മാലിന്യ സംസ്‌കരണ രീതികൾ നടപ്പിലാക്കുകയും ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധത്തിൽ മാലിന്യ ശേഖരണ കേന്ദ്രങ്ങൾ നവീകരിക്കുകയും വേണം. കുടിവെള്ള വിതരണം ഇല്ലാത്ത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയും മലിനജലം പുനചംക്രമണം ചെയ്ത് പുനരുപയോഗിക്കുന്നതിനുള്ള പദ്ധതികളും ഒരേക്കറിൽ കൂടുതൽ വിസ്തൃതിയുള്ള മൂന്ന് ജലാശയങ്ങളെങ്കിലും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതിയും നിർബന്ധമായും ഏറ്റെടുക്കണം.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിനും പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിനും ജില്ലാ ആസൂത്രണ സമിതികൾ നേതൃപരമായ പങ്കും ഏകോപനവും നിർവ്വഹിക്കണം. കേരളത്തിലെ നഗരസഞ്ചയങ്ങളിൽ നഗരപ്രദേശത്തോടൊപ്പം ഗ്രാമ പ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്. നഗര സഞ്ചയ ഗ്രാന്റിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം പരിസ്ഥിതി പ്രാധാന്യമുള്ളതുമാണ്. അതിനാൽ ഏകോപനത്തിനും മാർഗ നിർദേശത്തിനും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ചെയർപേഴ്സണായും പ്ലാനിംഗ് ഓഫീസർ കൺവീനറായും ഒരു സബ്കമ്മിറ്റി രൂപീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.