ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിന്റെതായ കരുതൽ ഉണ്ടാകും: മന്ത്രി വി. ശിവൻകുട്ടി

Share

സ്പഷ്ടവും വ്യക്തവും യാഥാർത്ഥ്യം ഉള്‍ക്കൊള്ളുന്നതുമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാൽ മാത്രമേ ചരിത്രം പൂര്‍ണതയിലെത്തുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി . നിയമസഭാ ബാങ്ക്വിറ്റ് ഹാളില്‍ പ്രാദേശിക ചരിത്ര രചനാ മത്സരവിജയികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രം എപ്പോഴും അത് മറക്കാൻ ആഗ്രഹിക്കുന്ന വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കും. അതുകൊണ്ടാണ് അവർ കിട്ടിയ അവസരങ്ങളിൽ ഒക്കെ ചരിത്രം തിരുത്താൻ ശ്രമിക്കുന്നതെന്നും ,വ്യാജ ചരിത്ര നിർമ്മിതി ഇന്നൊരു പ്രൊഫഷണൽ രംഗമാണന്ന്‌ മനസിലാക്കുമ്പോഴേ നമുക്കതിന്റെ അപകടം മനസ്സിലാവുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ കേരളത്തിന്‌ കേരളത്തിന്റെതായ കരുതൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുവിദ്യാലയങ്ങളില്‍ നിന്നും പങ്കെടുത്ത് പ്രാദേശിക ചരിത്ര രചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളേയും പിന്തുണ നല്‍കിയ രക്ഷാകര്‍ത്താക്കളേയും അധ്യാപകരേയും പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി മന്ത്രി അനുമോദിച്ചു. പുതിയ തലമുറ കാര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കി ഉള്‍ക്കൊള്ളാന്‍ ശ്രദ്ധിക്കുന്നവരാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു .

നിയമസഭാ സ്പീക്കർ എം ബി രാജേഷും കുട്ടികളുമായി ആശയവിനിമയം നടത്തി. സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ “ഭരണഘടനയും നിയമവാഴ്ചയും” എന്ന വിഷയത്തിൽ സംസാരിച്ചു. എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ് , അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.