ദിവ്യ കാശി – ഭവ്യ കാശി: സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും

Share

തിരുവനന്തപുരം: ഭാരതത്തിൻ്റെ ആത്മീയതലസ്ഥാനമെന്നറിയപ്പെടുന്ന കാശി നഗരത്തിൻ്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസം: 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇതിൻ്റെ ഭാഗമായി ദിവ്യ കാശി – ഭവ്യ കാശി എന്ന പരിപാടി സംസ്ഥാനത്ത് 280 കേന്ദ്രങ്ങളിൽ തത്സമയം നടക്കും.

1000 കോടി രൂപ ചെലവിൽ കാശിയുടെ സമഗ്രവികസന പദ്ധതിയാണ് നരേന്ദ്ര മോദി സർക്കാർ സാക്ഷാത്കരിക്കുന്നത്.2019 മാർച്ച് 8 നാണ് പുനർനിർമാണ ഉദ്ഘാടനം നടന്നത്. കൊറോണയുടെ കാലഘട്ടത്തിലും വികസന പ്രവർത്തനങ്ങൾക്ക് തടസം വരാതെ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നത് ചരിത്ര നേട്ടമാണ്.

കാശിയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന മ്യൂസിയം, വിപുലമായ ലൈബ്രറി, ഗസ്റ്റ് ഹൗസുകൾ, തീർത്ഥാടകരുടെ സൗകര്യത്തിനായുള്ള വിവിധ പദ്ധതികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാവുന്നത്. കാശിയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം നിലനിർത്തി ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്ന വികസന പദ്ധതിയാണ് കാശിയിൽ നടപ്പിലാക്കുക.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധർമ്മാചാര്യന്മാർ, സംന്യാസിവര്യന്മാർ, സാംസ്കാരിക നായകന്മാർ, ഉത്തർപ്രദേശിലെ മന്ത്രിസഭാംഗങ്ങൾ എന്നിവർ പരിപാടിയിൽ നേരിട്ട് പങ്കെടുക്കും.പരിപാടിയുടെ തത്സമയ സംപ്രേഷണം 5000 കേന്ദ്രങ്ങളിൽ നടക്കും.ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് അന്ന് തുടക്കം കുറിക്കുന്നത്.

കേരളത്തിൽ 280 കേന്ദ്രങ്ങളിൽ പരിപാടി നടക്കും. വിവിധ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. കാശിയിൽ നടക്കുന്ന പരിപാടികൾ
വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. വാരാണാസിയുടെ സമഗ്രവികസനം സാധ്യമാക്കിയ നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് കത്തുകളയക്കും. ബിജെപി സംസ്ഥാന സെക്രട്ടറിയായ അഡ്വ.കെ.ശ്രീകാന്താണ് പരിപാടിയുടെ സംസ്ഥാനതല സംയോജകൻ. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിനാണ് പരിപാടിയുടെ ദേശീയ ഏകോപന ചുമതല.