തിരകൾക്ക് അറിയുമോ!! തീരം നഷ്ടമായവരുടെ വേദന..

Share

പൂന്തുറ: തീരങ്ങള്‍ കടലെടുത്തതിനെതുടർന്ന് അതിജീവനത്തിനായി മത്സ്യത്തൊഴിലാളികള്‍ പെടാപ്പാടുപെടുന്ന സാഹചര്യത്തിലും തീരങ്ങള്‍ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ജലരേഖ. ശക്തമായ കടലാക്രമണത്തില്‍ കടല്‍ത്തീരങ്ങള്‍ കടല്‍ കവര്‍ന്നതോടെ മത്സ്യബന്ധനത്തിന് തീരത്തുനിന്ന് കടലില്‍ വള്ളമിറക്കാനോ പരമ്പരാഗതരീതിയില്‍ വല വലിക്കാനോ കഴിയാത്ത അവസ്ഥയില്‍ അതിജീവനത്തിനായി മത്സ്യത്തൊഴിലാളികള്‍ പെടാപ്പാടുപെടുന്ന അവസ്ഥയാണ്.

പൂന്തുറയില്‍ തീരം നഷ്ടമായതോടെ വിഴിഞ്ഞം തീരത്തെയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്നത് ഇവിടേക്ക് വള്ളമെത്തിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പാടുപെടുന്ന അവസ്ഥയാണ്. വള്ളങ്ങള്‍ നേരിട്ട് ചുമന്ന് വാഹനങ്ങളില്‍ കയറ്റാന്‍ പറ്റാത്തതു കാരണം വള്ളങ്ങള്‍ പാര്‍വതി പുത്തനാറിലേക്ക് ഇറക്കി പുത്തനാര്‍ വഴി ഇടയാര്‍ ഭാഗത്ത് എത്തിച്ചശേഷം ഏറെ പണിപ്പെട്ട് കരയിലേക്ക് വലിച്ചുകയറ്റി റോഡില്‍വെച്ചശേഷമാണ് വാഹനത്തില്‍ കയറ്റുന്നത്.

ഇരുപത്തിയഞ്ചിലധികം ആളുകള്‍ ചേര്‍ന്നാല്‍ മാത്രമേ വള്ളം എടുത്ത് ഉയര്‍ത്താന്‍പോലും സാധിക്കുന്നുള്ളൂ. വലിയതുറയിലും മത്സ്യത്തൊഴിലാളികള്‍ തീരമില്ലാത്ത കാരണം വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുമ്പ് തീരങ്ങള്‍ കടലെടുക്കുമ്പോള്‍ വലിയതുറ പാലത്തിന് മുകളില്‍നിന്ന് വള്ളങ്ങള്‍ കടലിലേക്ക് തള്ളിയിട്ടശേഷം കടലിലേക്ക് എടുത്തുചാടിയാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയിരുന്നത്.

എന്നാല്‍, പാലം അപകടാവസ്ഥയിലായതോടെ പാലത്തില്‍ കയറാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഓരോ തവണ ഉണ്ടാകുന്ന കടലാക്രമണങ്ങളും കൂടുതലായി തീരദേശത്തിൻ്റെ താളം തകര്‍ക്കുന്നതിൻ്റെ പ്രധാന കാരണങ്ങള്‍ വിഴിഞ്ഞത്ത് തുറമുഖ നിർമാണത്തിനായി കടലില്‍ നടത്തുന്ന ട്രഡ്ജിങ്ങും അശാസ്ത്രീയമായതരത്തില്‍ സ്ഥാപിച്ചുള്ള പുലിമുട്ടുകളുമാണ്.

വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തീരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെവരുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങള്‍തന്നെ ദുരിതപൂര്‍ണമാക്കുന്നു.

കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കാന്‍ ഭുവസ്ത്ര ട്യൂബ് (ജിയോ ട്യൂബ്) സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിക്കുകയും ചെന്നൈ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് കടല്‍വിവരങ്ങള്‍ ഉള്‍പ്പെടുത്തി  ഡെസ്ക് ടോപ്പ് അനാലിസിസ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തെങ്കിലും തുടര്‍നടപടിയായ മാത്തമാറ്റിക്കല്‍ പഠനം ഫയലിലൊതുങ്ങി.