ടാറ്റൂ പീഡനം: അറസ്റ്റ് ഉടൻ 

Share

കൊച്ചി: കൊച്ചിയില്‍ യുവതികളെ ലൈംഗിക പീഡനം നടത്തിയ കേസില്‍ പ്രതി ടാറ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജേഷിനെതിരെ കേസെടുത്തു.ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിങ്ങനെ അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. പെൺകുട്ടികൾ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.. ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നും ഇയാൾക്കെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

നിലവില്‍ പ്രതിക്കെതിരെ ആറ് പേരാണ് പരാതി നല്‍കിയത്. കൂടുതല്‍ പേര്‍ക്ക് സമാനമായ അനുഭവം ഉണ്ടായതായി പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. 2017 മുതലുള്ള സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ടാറ്റൂ ചെയ്യുന്നതിന്ടെ അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ ഒരു പെണ്‍കുട്ടി മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സമാന അനുഭവമുള്ള മറ്റു പെണ്‍കുട്ടികളും വെളിപ്പെടുത്തലുകള്‍ നടത്തിയത്. ആദ്യം  വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടി പരാതി നല്‍കുന്നതില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ആറു പേര്‍ പരാതിയുമായി രംഗത്ത്  എത്തിയത്.