കേരള കൈത്തറി മുദ്ര മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Share

മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതിയുടെ ഉദ്ഘാടനവും കേരള കൈത്തറി മുദ്രയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ലോകത്ത് കൈത്തറി ഉത്പന്നങ്ങളിൽ വലിയ താത്പര്യം ഉയർന്നു വരുന്ന കാലമാണിത്. കേരള കൈത്തറി മുദ്ര വരുന്നതോടെ കൈത്തറിയെ ലോക മാർക്കറ്റിൽ എത്തിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈത്തറി ഉത്പന്നങ്ങളുടെ ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം വകുപ്പ് ആലോചിക്കുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുദ്ര രൂപകൽപന ചെയ്ത അധ്യാപകനായ കെ. കെ. ഷിബിന് മുഖ്യമന്ത്രി ഉപഹാരം നൽകി.
മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് പദ്ധതി സംബന്ധിച്ച് കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി പഠനം നടത്തുകയും രൂപരേഖ സർക്കാരിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്. കേരളത്തിലെ തിരഞ്ഞെടുത്ത മൂല്യവർധിത കൈത്തറി ഉത്പന്നങ്ങളെ ദേശീയ അന്തർദ്ദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുകയാണ് പദ്ധതിയിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. ഇതിലൂടെ മെച്ചപ്പെട്ട വിപണി കണ്ടെത്താനാകും. നൂതന ഡിസൈൻ ആശയങ്ങൾ കൈത്തറിയിൽ കൊണ്ടുവരാനും ലക്ഷ്യമിടുന്നു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പത്മശ്രീ ഗോപിനാഥ്, കൈത്തറി ആന്റ് ടെക്‌സ്‌റ്റൈൽ ഡയറക്ടർ കെ. എസ്. പ്രദീപ്കുമാർ, കെ. പി. സഹദേവൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.