കേരളത്തിൽ ഇടത് തരംഗത്തിന് കാരണം വിശക്കുന്നവന് അന്നം കൊടുത്തത്; പിണറായി വിജയനെ പ്രകീർത്തിച്ച് ഫിറോസ് കുന്നുംപറമ്പിൽ

Share

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു. 

യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടത് മുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണ്. തവനൂരിൽ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു.

ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചുകയറിയതെന്നും ഫിറോസ് പറയുന്നു. തവനൂർ യുഡിഎഫ് എഴുതിത്തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്ക് കിട്ടിയ വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്നും ഫിറോസ് കുന്നുംപറമ്പിൽ കൂട്ടിച്ചേര്‍ത്തു.

2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിനെ പരാജയപ്പെടുത്തിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 17,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീല്‍ തവനൂരില്‍ നിന്ന് ജയിച്ചുകയറിയത്.

അതേ സ്ഥാനത്താണ് ഇപ്പോഴത്തെ 2564 ഭൂരിപക്ഷം. ഇത് ഇക്കുറി നടന്ന പോരാട്ടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. 2011ലാണ് തവനൂര്‍ മണ്ഡലം രൂപീകൃതമാകുന്നത്. ഇതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കെ ടി ജലീല്‍ തന്നെയായിരുന്നു തവനൂരിന്റെ സാരഥി.