കാമ്പസുകളില്‍ ജനാധിപത്യത്തിന്റെ ആത്മാവ് വിടരുന്നത് ലിംഗനീതിയിലൂടെ- ഗവര്‍ണര്‍

Share

ലിംഗനീതിയുടെ ഏറ്റവും മികച്ച ശീലങ്ങള്‍ ഉറപ്പുവരുത്തുമ്പോഴാണ് നമ്മുടെ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സഹാനുഭൂതിയുടെയും ആത്മാവ് വിടരുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വയനാട് ജില്ലയിലെ പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.

പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമണങ്ങളുടെ നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. അത്തരം ക്രൂരമായ പെരുമാറ്റം ലിംഗനീതി എന്ന ആശയത്തെ തന്നെ പരാജയപ്പെടുത്തുകയും ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ വളരെക്കാലം മുമ്പ് മുന്നറിയിപ്പ് നല്‍കിയ ‘മാനസിക ചേരി’കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീധനത്തിനെതിരായ സര്‍വകലാശാലയുടെ ക്യാമ്പയിന് പിന്തുണ നല്‍കി ബിരുദധാരികളെ അഭിനന്ദിച്ച ഗവര്‍ണര്‍ ക്യാമ്പസിലെ ആരോഗ്യകരമായ പരസ്പര ബന്ധത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

സ്ത്രീകളോടുള്ള പുരുഷ മനോഭാവത്തില്‍ മാറ്റം വരണമെന്നും അവരെ തുല്യമായി കാണാന്‍ സമൂഹത്തിന് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഇന്ന് വലിയ ഉണര്‍വ്വ് ഉണ്ടായിട്ടുണ്ട്. ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളിലും ഇന്ന് ബിരുദം വാങ്ങിയവരിലും ഭൂരിപക്ഷം വനിതകളാണെന്നത് സന്തോഷകരമാണ്.

വയനാട്ടില്‍ സ്ഥിതി ചെയ്യുന്ന ഏക സര്‍വ്വകലാശാല എന്ന നിലയിലും കേരളത്തിലെ ഏക ആസ്പിരേഷനല്‍ ജില്ലയിലെ സര്‍വകലാശാല എന്ന നിലയിലും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിക്ക് ഏറ്റവും ദുര്‍ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളെ ശാക്തീകരിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി കൂടുതല്‍ ഇടപെടണം. അത്തരം ഇടപെടലുകള്‍ ഈ വിഭാഗത്തിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താന്‍ പ്രേരിപ്പിക്കും. പരിശീലനത്തിലൂടെയും മറ്റ് പരിപാടികളിലൂടെയും അത്തരം സമൂഹങ്ങളുടെ മാനവ വിഭവശേഷിയും തൊഴില്‍ സാധ്യതകളും ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും സര്‍വ്വകലാശാലയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ എന്ന് അദ്ദേഹം പ്രത്യാശിച്ചു.

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ മികച്ച അക്കാദമിക് നിലവാരവും ഗുണനിലവാരമുള്ള ഗവേഷണവും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തും വലിയ ഡിമാന്‍ഡാണ് നല്‍കിയത് എന്നത് സന്തോഷകരമാണ്. ബിരുദവും മെഡലുകളും നേടിയവരെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും അക്കാദമിക പ്രവര്‍ത്തനങ്ങളിലും കരിയറിലും മികവ് പുലര്‍ത്തി സര്‍വകലാശാലയുടെ അഭിമാനമായി തുടരണമെന്ന് ആശംസിക്കുകയും ചെയ്തു.

മികച്ച എമര്‍ജിംഗ് സര്‍വകലാശാലക്കുള്ള ചാന്‍സലര്‍ അവാര്‍ഡ് മൂന്ന് വര്‍ഷം തുടര്‍ച്ചയായി വെറ്ററിനറി സര്‍വ്വകലാശാല നേടിയത് ഇതിന്റെ അക്കാദമിക മികവിനുള്ള സാക്ഷ്യമാണ്. 2020 ലെ അഖിലേന്ത്യാ ബിരുദാനന്തര പ്രവേശന പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ബിരുദാനന്തര ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ നേടി രണ്ടാമത് എത്തിയതിന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് സര്‍വകലാശാല തിരഞ്ഞെടുക്കപ്പെട്ടു. ശ്രദ്ധേയമായ നേട്ടങ്ങള്‍ സമ്പാദിച്ചതിന് വൈസ് ചാന്‍സലര്‍, ഫാക്കല്‍റ്റി, അനധ്യാപക ജീവനക്കാര്‍ എന്നിവരെ ഗവര്‍ണര്‍ അഭിനന്ദിച്ചു.

ഉപജീവനമാര്‍ഗം, തൊഴില്‍, സംരംഭകത്വം, ഭക്ഷ്യസുരക്ഷ എന്നിവയെ ശക്തിപ്പെടുത്തുന്നതിനായി കന്നുകാലി ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ അക്കാദമിക് സംഭാവനകള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളുടെ സുസ്ഥിര ഉത്പാദനത്തിനായി കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ക്ക് പരിശീലനവും സാങ്കേതിക നിര്‍ദേശങ്ങളും സര്‍വകലാശാല നല്‍കുന്നതില്‍ സന്തോഷമുണ്ട്. കുടുംബശ്രീയിലെ 40% അംഗങ്ങളും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ഉപജീവനമാര്‍ഗം നേടുന്നു എന്നതിനാല്‍ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള നടപടി കൂടിയാണിത്.

ഉയര്‍ന്ന ഉല്‍പാദനക്ഷമതയുള്ള മൃഗങ്ങള്‍ക്ക് ഉയര്‍ന്ന പോഷകമൂല്യമുള്ള തീറ്റ നല്‍കല്‍, ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അംഗീകൃത അനലിറ്റിക്കല്‍ ലബോറട്ടറികള്‍ സ്ഥാപിക്കല്‍, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനുമുള്ള തന്ത്രങ്ങളും ഗവേഷണങ്ങളും വികസിപ്പിക്കല്‍ എന്നീ രംഗങ്ങളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരവധി നടപടികള്‍ നമ്മുടെ പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, കന്നുകാലി വളര്‍ത്തല്‍ കൂടുതല്‍ തലങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഇവിടെ കൂടുതല്‍ കര്‍ഷക കേന്ദ്രീകൃതമായി നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നമ്മുടെ സര്‍വകലാശാലകളുടെ അക്കാദമികവും ഗവേഷണപരവുമായ പങ്ക് വളരെ വലുതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പാലിന് മൂല്യവര്‍ധന നല്‍കുകയും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ക്ഷീര സാങ്കേതിക വിദഗ്ധര്‍ക്കും ഈ ശ്രമത്തില്‍ പ്രധാന പങ്കുണ്ട്.

കേരളത്തിന്റെ സാമൂഹിക- സാമ്പത്തിക വികസനത്തില്‍ മൃഗസംരക്ഷണ മേഖല വഹിക്കുന്ന നിര്‍ണായക പങ്ക് പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്നു. പാല്‍, മാംസം, മുട്ട എന്നിവയുടെ ആളോഹരി ഉപഭോഗം വര്‍ധിച്ചിട്ടുണ്ടെങ്കിലും മൃഗങ്ങളുടെ പ്രോട്ടീന്‍ സ്രോതസ്സുകളുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള വലിയ വിടവ് ഗവേഷണത്തിലൂടെ പരിഹരിക്കേണ്ടതുണ്ട്.

മാനവചരിത്രത്തിലുടനീളം, മൃഗങ്ങള്‍ പല തലങ്ങളില്‍ മനുഷ്യനെ സേവിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ രൂപത്തിലോ, കൃഷിയിലോ, വ്യാപാരത്തിലോ, യുദ്ധത്തിലോ ശക്തിയുടെ അല്ലെങ്കില്‍ ആരാധനയുടെ പ്രതീകമായോ മൃഗങ്ങളുടെ സാന്നിധ്യം കാണാം. മൃഗത്തെ മനുഷ്യ നാഗരികതയുടെ അടിത്തറയാണെന്നു പറഞ്ഞാല്‍ തെറ്റില്ല. നമ്മുടെ പൂര്‍വ്വികര്‍ കന്നുകാലികളെ വെറും സമ്പത്തോ വരുമാന സ്രോതസ്സുകളോ ആയല്ല, കുടുംബത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നത്. മാനവിക ക്ഷേമത്തെക്കുറിച്ചുള്ള പുരാതന ഇന്ത്യന്‍ കാഴ്ചപ്പാടുകളില്‍ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ക്ഷേമവും ഉള്‍പ്പെടുന്നു.

ഗ്രാമീണ ജനതയുടെ ഏതാണ്ട് 55 ശതമാനത്തിന്റെ ഉപജീവനമാര്‍ഗവും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.5 ശതമാനവും വരുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അവിഭാജ്യ ഘടകമാണ് നൂറ്റാണ്ടുകളായി മൃഗസംരക്ഷണം. സമ്പന്നമായ കന്നുകാലി ജനസംഖ്യയുള്ള ഇന്ത്യയില്‍ വെറ്ററിനറി, ഡയറി, പൗള്‍ട്രി സയന്‌സ് മേഖലകളിലെ മാനവ വിഭവശേഷി വികസനം രാജ്യത്തിന്റെ വികസനത്തില്‍ സുപ്രധാനമെന്ന് ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഗവര്‍ണറും സര്‍വ്വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമദ് ഖാന്‍ ബിരുദദാനം നടത്തി. സര്‍വ്വകലാശാല പ്രോചാന്‍സലറും മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. സര്‍വ്വകലാശാലയില്‍ നിന്ന് വിജയകരമായി ഡിപ്ലോമ, ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി. കോഴ്സുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളുടെ ബിരുദദാനമാണ് നടന്നത്. സര്‍വ്വകലാശാലയിലെവിവിധ കോഴ്സുകളിലായി ഉന്നത വിജയംകാഴ്ചവെച്ച 27  വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകളും, എന്‍ഡോവ്മെന്റുകളും ഗവര്‍ണര്‍ സമ്മാനിച്ചു.

സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ പി. സുധീര്‍ ബാബു, എം.എല്‍.എമാരായ ടി. സിദ്ദിഖ്, വാഴൂര്‍ സോമന്‍, സര്‍വ്വകലാശാല ഭരണസമിതി അംഗങ്ങള്‍, മറ്റു ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ 42 ബിരുദദാരികള്‍ നേരിട്ടും 600 ഓളം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായും പങ്കെടുത്തു.