എന്തിനീ കോമാളി വേഷം?

Share

കൊച്ചി: സി.സി.ടി. വി. വിവാദത്തില്‍പെട്ട പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുണ്ടോ? കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ മനോരമയിലെ അയ്യപ്പദാസ് സി. പി. എം. പ്രതിനിധി അഡ്വ. കെ. അനില്‍കുമാറിനോട് ഇരുപത് മിനിട്ടോളമാണ് ഇതു തന്നെ ചോദിച്ചുകൊണ്ടിരുന്നത് . ‘ഞാന്‍ വ്യക്തമായ മറുപടി പറഞ്ഞല്ലോ’ എന്ന് ആവര്‍ത്തിക്കുന്നതല്ലാതെ ഇല്ലെന്നോ ഉണ്ടെന്നോ പറയാന്‍ അനില്‍കുമാര്‍ തയ്യാറായില്ല. അയ്യപ്പദാസ് ചോദിക്കും, അനില്‍കുമാര്‍ തിരിച്ചു ചോദിക്കും. സഹികെട്ട അയ്യപ്പദാസ് ഒടുവില്‍ ഓപ്ഷന്‍ നല്‍കി. ബന്ധമുണ്ട്, ഇല്ല, അറിയില്ല. ഇതില്‍ ഏതെങ്കിലും ഒന്നു പറയൂ. അതിലും കൊത്താതെ അനില്‍കുമാര്‍ ഉരുണ്ടുകളിച്ചുകൊണ്ടേയിരുന്നു. പരസ്പരം തര്‍ക്കിച്ച് തര്‍ക്കിച്ച് സമയം തീര്‍ന്നപ്പോള്‍ പതിവു പോലെ ചര്‍ച്ച പൂട്ടിക്കെട്ടുകയും ചെയ്തു.
ചാനല്‍ ചര്‍ച്ചകള്‍ കോമഡി പരിപാടിയായിട്ട് കാലമേറെയായി. പ്രത്യേകിച്ച് സി.പി. എം പ്രതിനിധികളുണ്ടെങ്കില്‍. ചോദിക്കുന്നതിനൊന്നുമാവില്ല അവരുടെ മറുപടി . പ്രതിരോധിക്കാന്‍പാങ്ങില്ലെങ്കിലും പ്രതിനിധിയെ അയയ്ക്കും. പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യാതെ പഴങ്കഥപറഞ്ഞും കടന്നാക്രമിച്ചും ബഹളം വച്ചും മുക്കിക്കൊല്ലുകയുകയാണ് അവരുടെ ദൗത്യം. സി.പി. എമ്മോ, സര്‍ക്കാരോ ആണ് പ്രതിസ്ഥാനത്തെങ്കില്‍ പരസ്പരബന്ധമില്ലാതെയാവും സംസാരം. ഇതിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നു പോലും സംശയം തോന്നും. കോട്ടയത്തെ അഡ്വ. കെ. അനില്‍കുമാറിനെപ്പോലെയുള്ള ബലിയാടുകളെയാണ് ഇവര്‍ പ്രധാനമായും ചര്‍ച്ചാമുഖത്തേയ്ക്ക് എറിഞ്ഞു കൊടുക്കുന്നത്.
ഇങ്ങിനെയെങ്കില്‍ ചാനലുകള്‍ എന്തിനാണ് സി.പി. എം. പ്രതിനിധിയെ ചര്‍ച്ചയ്ക്ക് വിളിക്കുന്നതെന്ന് നമുക്ക് ചോദിക്കാം. അഴിമതിയോ അതേക്കുറിച്ചുള്ള ചര്‍ച്ചയോ ഒന്നുമല്ല, ചാനലുകള്‍ക്ക് പ്രധാനം എന്നാണ് അതിന് ഉത്തരം. അലമ്പ് എത്ര കൂടുന്നോ അത്രമേല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച വൈറലാകും. അതു തന്നെ ലക്ഷ്യം.
എന്നാല്‍ അഡ്വ. കെ. അനില്‍കുമാറിനെപ്പോലുള്ളവര്‍ ഒന്ന് മനസിലാക്കണം എന്നാണ് അഭ്യര്‍ത്ഥന. ഏറെക്കാലമായി ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് കോമാളിവേഷം കെട്ടുന്നത് കാണുന്ന പൊതുജനം ഇപ്പോള്‍ ചോദിക്കുന്ന ഒന്നുണ്ട്: ഇയാള്‍ ശരിക്കുമൊരു പൊട്ടനാണല്ലേ?
അങ്ങിനെയല്ലെന്ന് കോട്ടയത്ത് കാര്‍ക്കല്ലേ അറിയൂ.