മാർപാപ്പയെ തള്ളി അങ്കമാലി അതിരൂപത 

Share

കൊച്ചി: അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്ന് വൈദികര്‍.

ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പായുടെ ഉത്തരവ് അംഗീകരിക്കാനാവില്ല. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നും വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈസ്റ്ററിന് മുമ്പ് ഏകീകൃത കുര്‍ബാന ക്രമത്തിലേക്ക് മാറണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ കത്ത് വന്നതിനെ തുടര്‍ന്നാണ് വൈദികരുടെ തീരുമാനം.

മാര്‍പാപ്പയുടേത് കല്‍പ്പനയല്ല നിര്‍ദ്ദേശമാണെന്നും ജനാഭിമുഖ കുര്‍ബാനയാണ് ഉചിതമെന്നും ഇക്കാര്യം മാര്‍പാപ്പയെ ബോധ്യപ്പെടുത്തുമെന്നും യോഗം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് മാര്‍പാപ്പയുടെ കത്ത് ലഭിച്ചത് .സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിൻറെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണം എന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചിരുന്നു.
മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തിലൂടെ അറിയിച്ചു.

ഭൂമി കുംഭകോണത്തിൽ  കര്‍ദ്ദിനാളിന് സുപ്രീം കോടതിയില്‍ നിന്നേറ്റ തിരിച്ചടി മൂടിവയ്ക്കാനാണ് കുര്‍ബാന വിവാദം ഉയര്‍ത്തുന്നതെന്നും വൈദികര്‍ പ്രതികരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വൈദികര്‍ ഈസ്റ്ററിന് മുമ്പ് യോഗം ചേരും. അതിന് ശേഷമാകും ഭാവി പരിപാടികള്‍ തീരുമാനിക്കുക