പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിപണനം നടത്താൻ ഇ-കോമേഴ്‌സ് സംവിധാനം ലഭ്യമാക്കും: മന്ത്രി പി.രാജീവ്

Share

കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിനായി സാങ്കേതികവിദ്യയെ പൂർണ്ണമായും ഉപയോഗിക്കുമെന്നും വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഇ-കോമേഴ്‌സ് സംവിധാനം നടപ്പാക്കുമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലുള്ള മുഴുവൻ പദ്ധതികളെയും പ്രവർത്തനങ്ങളെയും നിരീക്ഷിക്കുവാനുള്ള കേന്ദ്രീകൃത ഓൺലൈൻ മോണിറ്ററിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ഹോട്ടൽ റസിഡൻസി ടവറിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വകുപ്പിനു കീഴിലുള്ള ഒരോ പദ്ധതിയുടെയും ഘടകങ്ങൾ വിശദമായി നിരീക്ഷിച്ച് നിർവഹണ പുരോഗതി യഥാസമയം വിലയിരുത്താനും വകുപ്പിന്റെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുവാനും കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെ സാധിക്കുമെന്ന്  അദ്ദേഹം പറഞ്ഞു. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് ഓൺലൈൻ സംവിധാനം വികസിപ്പിച്ചത്.
വൻകിട വ്യവസായ പദ്ധതികൾ തുടങ്ങാൻ നിക്ഷേപകരെ സഹായിക്കുന്ന കേരളത്തിലെ ഏകജാലക സംവിധാനം രാജ്യത്തെ തന്നെ മികച്ച സംവിധാനങ്ങളിൽ ഒന്നാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് വ്യക്തമാക്കിയിട്ടുണ്ട്. 50 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കും 50 കോടിക്കു മുകളിലുള്ളവയ്ക്കും നൂറു കോടിക്ക് മുകളിൽ ഉള്ള വ്യവസായങ്ങൾക്കും യാതൊരുവിധ കാലവിളംബവും കൂടാതെ  കെ – സ്വിഫ്റ്റ് ഏകജാലക സംവിധാനത്തിലൂടെ തുടങ്ങുവാൻ ഉള്ള സാഹചര്യം കേരളത്തിൽ നിലവിലുണ്ട്. അനുമതി വൈകിപ്പിക്കുകയാണെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പതിനായിരം രൂപവരെ പിഴ ഈടാക്കാനുള്ള നിയമാനുസൃതമായ സംവിധാനവും നിലവിൽ വന്നു കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
ഏകീകൃത ഓൺലൈൻ സംവിധാനത്തിലൂടെ വകുപ്പിന്റെ സുതാര്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വിവരങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയും മറ്റു സൂചികകളും വ്യക്തമാക്കുന്നതായി മന്ത്രി പറഞ്ഞു.
കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി. രാജമാണിക്യം, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെബിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എസ്. ഹരികിഷോർ, കയർ  വികസന ഡയറക്ടർ വി.ആർ വിനോദ്, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, റിയാബ്  മെമ്പർ സെക്രട്ടറി കെ. പദ്മകുമാർ എന്നിവർ പങ്കെടുത്തു.