പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും കെ.സി. വേണുഗോപാൽ അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളെയും മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചഴക്കുകയും ചെയ്‌ത നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു.
ലോക്‌സഭയിലെ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴക്കുകയും പ്രിയങ്കാഗാന്ധിയെ പുരുഷ പോലീസുകാര്‍ പിടിച്ചു വലിക്കുകയും ചെയ്‌തു. ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തില്‍ നിന്നുള്ള എം പിമാരെയും, ജനപ്രതിനിധികളെയും ക്രൂരമായി മര്‍ദ്ധിക്കുകയാണുണ്ടായത്. ഇന്ത്യയിലെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ക്രൂരമായ അടിച്ചമര്‍ത്തലാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുണ്ടായത്. കടുത്ത ജനാധിപത്യ ധ്വംസനവും, ഫാസിസ്റ്റ് ഭീകരതയുമാണ് രാജ്യത്ത് നടമാടുന്നത്.
നീറ്റ് പരീക്ഷാക്രമക്കേടിലും, രാജ്യത്താകമാനമുണ്ടായ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ഇന്ത്യയിലെ യുവജനങ്ങള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. ഈ പ്രതിഷേധസമരങ്ങളുടെ നെടുനായകത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് രംഗത്തുവന്നതോടെ മോദി സര്‍ക്കാര്‍ പരിഭ്രാന്തിയിലായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് രാജിവക്കേണ്ട അവസ്ഥ സംജാതമായി. ഇതോടെയാണ് സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞത്.
ഇന്ത്യയുടെ പ്രതിപക്ഷ നിരയെ ഒന്നാകെ ജയിലിലാക്കിയാല്‍ സമരത്തെ അടിച്ചമര്‍ത്താമെന്ന് മോദി സര്‍ക്കാര്‍ വ്യാമോഹിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തുടങ്ങിവച്ച ഇന്ത്യന്‍ യുവതയുടെ ഈ മുന്നേറ്റം മോദി -ബി ജെ പി സര്‍ക്കാരിന്റെ അവസാനം കുറിക്കുന്നതായിരിക്കുമെന്നും രമേശ് ചെന്നിത്തല പ്രസ്‌താവനയില്‍ പറഞ്ഞു.