ഊരാളുങ്കൽ രാത്രിയിൽ ലോറിയിൽ എത്തിച്ചത് 15 പെട്ടികൾ

Share

[ ഉന്നതരുടെ സഹായവും കോടികളുടെ ആനുകൂല്യവുമെന്ന് ഉദ്യോഗസ്ഥരുടെ മൊഴി ]

ഉന്നതതല സ്വാധീനവും കോടികളുടെ സാമ്പത്തിക ആനുകൂല്യവും
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിയമസഭയില്‍ ലഭിച്ചിരുന്നതായി
സംഭവത്തെപ്പറ്റി അന്വേഷിക്കുന്ന ഉന്നതതല സംഘത്തിന് മുന്നിൽ ഉദ്യോഗസ്ഥർ മൊഴി നൽകി.

സ്വാധീനത്തിന്റെയും കോടികളുടെ സാമ്പത്തിക ആനുകൂല്യങ്ങളുടെയും കൃത്യമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ഉദ്യോഗസ്ഥർ തുറന്ന് സമ്മതിച്ചിരിക്കുന്നത്.

അഴിമതിക്കാരെയും കൂട്ടുനിന്നവരെയും തോണ്ടി പുറത്തിടാൻ സ്പീക്കര്‍ തിരുവഞ്ചൂർ ധീരനായി നിലകൊള്ളുമ്പോൾ പല ഉന്നതരുടെയും നെഞ്ചിടിക്കും.

സ്പീക്കറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ മുന്‍ എൽ.ഡി.എഫ് സർക്കാരിന്റെ സമ്മര്‍ദ്ദതന്ത്രങ്ങളെക്കുറിച്ച്‌ മൊഴി നല്‍കിയത്.

വര്‍ഷങ്ങൾക്ക് മുന്‍പ് ഒരു രാത്രിയില്‍ നിയമസഭാ മന്ദിരത്തിലേക്ക് ഊരാളുങ്കലിന്റെ പേരില്‍ ലോറിയില്‍ എത്തിച്ച ഡിജിറ്റല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഗുരുതരമായ വെളിപ്പെടുത്തല്‍. സുതാര്യത ഉറപ്പാക്കേണ്ട സാങ്കേതിക ഉപകരണങ്ങള്‍ യാതൊരുവിധ പരിശോധനയും കൂടാതെ കോടികളുടെ ബില്ലുകള്‍ പാസാക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായി എന്നാണ് മൊഴി.

വഴിവിട്ട നീക്കങ്ങള്‍ക്ക് തടസ്സം നിന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
13 വലിയ പെട്ടികളിലായാണ് രാത്രി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലോറിയില്‍ നിയമസഭയിലെത്തിച്ചത്.
ഇത് കണ്ട്, ഡ്യൂട്ടിയിലില്ലാതിരുന്ന ഉദ്യോഗസ്ഥനെ അടിയന്തരമായി രാത്രി തന്നെ നിയമസഭയിലേക്ക് അധികൃതര്‍ വിളിച്ചുവരുത്തി.

കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളായതിനാല്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് കൃത്യമായി പരിശോധിച്ച്‌ ബോധ്യപ്പെടാതെ കൈപ്പറ്റാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥന്‍ നിലപാടെടുത്തു.

നിയമസഭയിലെ അന്നത്തെ ഉന്നത അധികാരികളില്‍ നിന്നും ഉദ്യോഗസ്ഥന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടായത്. ഉപകരണങ്ങള്‍ ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്നും അവ നേരിട്ട് സ്റ്റോറിലേക്ക് മാറ്റിയാല്‍ മതിയെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ കര്‍ശന നിര്‍ദ്ദേശം. ഒടുവില്‍ മേലുദ്യോഗസ്ഥരുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി ഇയാള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടങ്ങിയ പെട്ടികള്‍ സ്റ്റോറിലേക്ക് മാറ്റേണ്ടി വന്നു.

പദ്ധതി കൃത്യമായി നടപ്പാക്കിയെന്ന് വരുത്തിത്തീര്‍ത്ത ഊരാളുങ്കല്‍ സൊസൈറ്റി, തൊട്ടടുത്ത ദിവസം തന്നെ കോടികളുടെ ബില്ലാണ് നിയമസഭയില്‍ സമര്‍പ്പിച്ചത്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു നോക്കുക പോലും ചെയ്യാതെ, കേവലം പെട്ടികള്‍ സ്റ്റോറിലിരുന്ന വകയില്‍ മാത്രം ഈ കോടികളുടെ ബില്‍ ഉദ്യോഗസ്ഥര്‍ക്ക് പാസാക്കി നല്‍കേണ്ടി വന്നുവെന്നാണ് മൊഴി.

ഖജനാവിലെ പണം എങ്ങനെയാണ് മുന്‍ ഭരണകാലത്ത് തന്നിഷ്ടപ്രകാരം ധൂര്‍ത്തടിച്ചതെന്നതിന്റെ മുഖ്യതെളിവാണ് ഈ വെളിപ്പെടുത്തല്‍.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളില്‍ ഊരാളുങ്കലുമായി ബന്ധപ്പെട്ട് എത്തിയ എല്ലാ ഫയലുകള്‍ക്കും മിന്നല്‍ വേഗത്തിലാണ് അനുമതി ലഭിച്ചതെന്നും ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

സാധാരണ ഫയലുകള്‍ ആഴ്ചകളും മാസങ്ങളും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുമ്പോള്‍, ഊരാളുങ്കലിന്റെ ഫയലുകള്‍ക്ക് മണിക്കൂറുകള്‍ക്കകം ഉന്നതതല അംഗീകാരം ലഭിച്ചിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത രാഷ്ട്രീയ ലോബിയെക്കുറിച്ചും അന്വേഷണം നീളുന്നുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമസഭ സമഗ്രമായ ഉയര്‍ന്ന അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ തന്നെ അഴിമതിയുടെ കള്ളക്കളികൾ വ്യക്തമായ സാഹചര്യത്തില്‍, ഉള്ളറകളിലേക്ക് കടന്ന് കുറ്റക്കാരെ മുഴുവൻ തോണ്ടി പുറത്തിടും. അതിനായി സ്പീക്കര്‍ തിരുവഞ്ചൂര്‍ ആഭ്യന്തര അന്വേഷണ സംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്.

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള കരാറുകാര്‍ നിയമസഭയില്‍ നടപ്പാക്കിയ എല്ലാ പദ്ധതികളുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടിട്ടുണ്ട്. നിഡിജിറ്റല്‍ ഉപകരണങ്ങളുടെ പേരില്‍ നടന്ന ഈ കള്ളക്കളിയില്‍ സാങ്കേതിക വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വിശദമായ ഓഡിറ്റിംഗും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *