മനുഷ്യരെ വന്യജീവികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ അണിയറയിലൊരുങ്ങുന്നു. ജൂലായ് അവസാനത്തോടെ പ്ലാനിന് അന്തിമരൂപമാകും. ആഗസ്റ്റ് മുതൽ പ്രവർത്തനം തുടങ്ങുന്ന രീതിയിലാണ് പ്ലാനിന് ജീവൻ നൽകുന്നത്.
തരിശായ സ്ഥലങ്ങളിൽ ഫലവൃക്ഷങ്ങളായ കാട്ടുപ്ലാവ്, മാവ്, വാഴ, തുടങ്ങിയവ നട്ടുപിടിപ്പിക്കും. മൃഗങ്ങൾ സാധാരണ ഭക്ഷിക്കുന്ന വിളകളായിരിക്കും ഇവ. നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കും.പുൽമേടുകൾ വച്ച് പിടിച്ചിക്കും.
തോട്ടം മേഖലയിൽ മൃഗങ്ങൾ തമ്പടിക്കുന്നത് ഒഴിവാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ സഹായത്തോടെ കാടുപിടിച്ച സ്ഥലങ്ങൾ വെട്ടിത്തെളിക്കും. ആ നയും കാട്ടുപന്നിയും തമ്പടിക്കുന്നത് ഈ കാടുകളിലാണ്.
സൗരോർജ്ജ തൂക്കുവേലി, ട്രഞ്ച് എന്നിവ ആവശ്യമുള്ളിടത്ത് നിർമ്മിക്കും.
അന്യം നിന്നുപോയ പരമ്പരാഗത കൃഷിരീതികൾ പുനരുജ്ജീവിപ്പിക്കും. അനയ്ക്ക് ഇഷ്ടമില്ലാത്ത റാഗി, ചാമ, മരച്ചീനി എന്നിവയാണ് പുനർജീവിപ്പിക്കുക. കൃഷിയിടങ്ങളിൽ മൃഗങ്ങൾ കടക്കാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും.
കാട്ടുപന്നി, കടുവ, കുരങ്ങ് തുടങ്ങിയ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും മനുഷ്യജീവന് ഭീഷണിയാകുന്നതും തടയുകയാണ് പ്രധാന ലക്ഷ്യം.
ഇക്കോ ഡെവലപ്മെൻ്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്ന മേഖലകളിലാണ് ആദ്യം നടപ്പിലാക്കുക.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ്റെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കുന്നത്.