തിരുവനന്തപുരം ആർ.ഐ.ഒ.യിൽ പുതിയ 4 നൂതന ഓപ്പറേഷൻ തീയറ്റർ തീയറ്ററുകൾ

Share

തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ (ആർ.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണാശുപത്രിയിലെ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള ഓപ്പറേഷൻ തീയറ്റർ കോപ്ലക്സ് സജ്ജമാക്കിയിരിക്കുന്നത്. 4 ഓപ്പറേഷൻ തീയറ്ററുകളാണ് ഇവിടെയുള്ളത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകൾക്കുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ് സജ്ജമാക്കിയതിനാൽ കൂടുതൽ രോഗികൾക്ക് ഒരേ ദിവസം ശസ്ത്രക്രിയകൾ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക ഓപ്പറേഷൻ ടേബിളുകൾ, അനസ്തേഷ്യ സംവിധാനങ്ങൾ, പ്രൊസീജിയർ റൂം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഡേ കെയർ സർജറിയ്ക്ക് ആവശ്യമായ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. ഡേ കെയർ സർജറിയ്ക്ക് വിധേയരാകുന്ന രോഗികൾക്ക് വേണ്ടി രണ്ട് ഡേ കെയർ സർജറി വാർഡുകളും നാലാമത്തെ നിലയിൽ ഒരുക്കിയിട്ടുണ്ട്. ഒരുവർഷം ഏകദേശം 10,000 ഓളം ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. സങ്കീർണമായ പല നേത്ര ശസ്ത്രക്രിയകളും വിട്രിയോറെറ്റിനൽ ശസ്ത്രക്രിയകളും ഇവിടെ ചെയ്യാൻ സാധിക്കും.

സംസ്ഥാനത്തെ ഏറ്റവും വലിയ ടെറിഷ്യറി കണ്ണാശുപത്രിയും ഏക റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയും കൂടിയാണിത്. എല്ലാത്തരം നേത്രരോഗങ്ങളും ചികിത്സിക്കാനും പരിശോധിക്കാനുമുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. റെറ്റിന, കോർണിയ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ ഗ്ലോക്കോമ, കോങ്കണ്ണ്, കുഞ്ഞുങ്ങൾക്ക് വരുന്ന രോഗങ്ങൾ എന്നിവ നിർണയിക്കാനുള്ള ക്ലിനിക്കുകൾ ഇവിടെ പ്രവർത്തിക്കുന്നു. 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുണ്ട്.