ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു വരുത്തിയാൽ മാത്രമേ ജനാധിപത്യം പൂർണമാകൂ: സ്പീക്കർ എം.ബി രാജേഷ്

Share

ന്യൂനപക്ഷങ്ങളെ അപരവൽക്കരിക്കാനുള്ള ശ്രമങ്ങൾ ആശങ്ക സൃഷ്ടിക്കുന്നുവെന്നും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലൂടെ മാത്രമെ ജനാധിപത്യം പൂർണമാകൂയെന്നും സ്പീക്കർ എം ബി രാജേഷ്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ  നിർവഹിക്കുകയായിരുന്നു സ്പീക്കർ.
ഒരു ഭാഗത്ത് നിയമം മൂലം ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മറ്റൊരു ഭാഗത്ത് ന്യൂനപക്ഷ അവകാശ ലംഘനങ്ങൾ മൂലം ഭീതിജനകമായ സാഹചര്യത്തിലാണ് ഇന്ത്യ കടന്നു പോകുന്നത്.  അത്തരത്തിലുളള സാഹചര്യങ്ങളെ മറികടന്ന് കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കാൻ ഉതകുന്ന വിധത്തിൽ സാമൂഹിക നീതി ഉറപ്പു വരുത്തുന്ന കാര്യങ്ങളുമായി മുന്നോട്ടു പോകുകയാണെന്ന് എന്ന്  അദ്ദേഹം പറഞ്ഞു.  
ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നിരവധി അവകാശങ്ങൾ ഉണ്ടെങ്കിലും അവ പൂർണമായും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പരഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് അവകാശങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.
പൗരത്വ നിയമത്തെ കേരളം ശക്തമായി എതിർത്തുവെന്ന് മന്ത്രി പറഞ്ഞു. ന്യൂനപക്ഷ കോളേജുകൾ അമിതമായി ഫീസ് ഈടാക്കി വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഇല്ലാതാക്കരുതെന്നും  മറ്റുപല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ വകുപ്പ് പോലുമില്ലെന്നും മുഖ്യാതിഥിയായ ഹജ്ജ് – വഖഫ് കായിക മന്ത്രി അബ്ദുറഹിമാൻ   പറഞ്ഞു.
അഡ്വ.ഹരീഷ് വാസുദേവൻ, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, നെയ്യറ്റിൻകര രൂപത മെത്രാൻ റൈറ്റ്.റവ.ഡോ.വിൻസന്റ് സാമുവൽ എന്നിവർ പങ്കെടുത്തു. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രഘുവരൻ സ്വാഗതവും പ്രോജക്ട് ഓഫീസർ മുഹമ്മദ് ഇസ്മായിൽ കുഞ്ഞ് നന്ദിയും പറഞ്ഞു.  എല്ലാ ജില്ലകളിലും ന്യൂനപക്ഷ അവകാശ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.