സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

Share

ആലപ്പുഴ: ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി. പ്രസാദും മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗീകരിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംഘടിപ്പിച്ച യോഗം ജില്ലയില്‍ നടന്ന രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

അന്വേഷണത്തില്‍ വിട്ടുവീഴ്ച്ചയില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും സമാധാനവും ഐക്യവും ഉറപ്പാക്കുന്നതിനും വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ തലങ്ങളില്‍ പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കില്‍ അത് പ്രകോപനത്തിന് ഇടയാക്കാതെ ജില്ലാ ഭരണകൂടത്തെയോ എം.എല്‍.എ.മാരെയോ മന്ത്രിമാരെയോ അറിയിക്കണം.

സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം-മന്ത്രിമാര്‍ നിര്‍ദേശിച്ചു.

എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം. ജെ. മോബി, സബ് കളക്ടര്‍ സൂരജ് ഷാജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.