എൻ ടി പി സി കേന്ദ്രീയ വിദ്യാലയം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ; കേന്ദ്രത്തിന് കത്ത് നൽകും

Share

കായംകുളം എൻ ടി പി സിയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം നിലനിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടൽ. സിവിൽ സെക്റ്ററിൽ വിദ്യാലയം ആരംഭിക്കുന്നതിന് മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടെയും തലത്തിൽ കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ എ എം ആരിഫ് എംപി, രമേശ്‌ ചെന്നിത്തല എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്രീയ വിദ്യാലയ സംഗതൻ അധികൃതർ, എൻ ടി പി സി അധികൃതർ, സ്കൂൾ പ്രിൻസിപ്പൽ, പി ടി എ ഭാരവാഹികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ ആണ് തീരുമാനം.

സംസ്ഥാന സർക്കാർ എൻ ടി പി സിക്ക് വർഷം തോറും 100 കോടി രൂപ നൽകി വരുന്ന സാഹചര്യത്തിൽ അതിൽ നിന്ന് വിദ്യാലയ നടത്തിപ്പിന് ആവശ്യമായ വിഹിതം ലഭ്യമാക്കുന്നതിന് വൈദ്യതി വകുപ്പ് മന്ത്രിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി, എം പി, എം എൽ എ എന്നിവർ ചർച്ച നടത്താനും തീരുമാനമായി.

പകരം സംവിധാനം ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന് എൻ ടി പി സി അധികൃതരോട് അഭ്യർത്ഥിക്കും. യോഗത്തിന്റെ പൊതുവികാരം കേന്ദ്രീയ വിദ്യാലയ സംഗതൻ കമ്മീഷണറെ അറിയിക്കാൻ ഡെപ്യൂട്ടി കമ്മീഷണറെയും എൻ ടി പി സി ഉന്നത അധികാരികളെയും ചുമതലപ്പെടുത്തി.

രണ്ട് പതിറ്റാണ്ടിലേറെയായി കായകുളം ചേപ്പാട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കായംകുളം കെ വി എൻ റ്റി പി സി യിൽ 750- ലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സ്‌കൂളിനുള്ള സാമ്പത്തിക സഹായവും സ്പോൺസർഷിപ്പും എൻ ടി പി സി 2022 മാർച്ചിൽ അവസാനിപ്പിക്കുന്ന പശ്ചാത്തലത്തിൽ ആണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.